ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്നാണ് അന്ത്യം. അണുബാധയെ തുടര്‍ന്ന് നടന്‍ ഇര്‍ഫാന്‍ ഖാനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ഹോളിവുഡ് സിനിമകളിലെ ഇന്ത്യന്‍ മുഖമായിരുന്നു ഇര്‍ഫാന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണുബാധയെ തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ ഇര്‍ഫാന്‍ അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ശനിയാഴ്ച ഇര്‍ഫാന്‍ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു.

ലോക്ഡൗണ്‍ കാരണം ജയ്പൂരിലെത്തി മാതാവിനെ അവസാനമായി കാണാന്‍ ഇര്‍ഫാന്‍ ഖാന് സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കള്‍ക്കുമൊപ്പം മുബൈയില്‍ താമസിച്ചു വരികെയായിരുന്നു ഇര്‍ഫാന്‍.

സിനിമകള്‍ കൂടാതെ ഒട്ടനവധി സീരിയലുകളിലും നാടക തിയേറ്റര്‍ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരം നേടി.

1987 ല്‍ പഠിത്തം പൂര്‍ത്തിയായതിനു ശേഷം ഇര്‍ഫാന്‍ മുംബൈയിലേക്ക് മാറി. അക്കാലത്ത് അദ്ദേഹം ഒരു പാട് ടി വി സീരിയലുകളില്‍ അഭിനയിച്ചു.

1988 ല്‍ മീര നായര്‍ സംവിധാനം ചെയ്ത സലാം ബോംബേയായിരുന്നു ആദ്യ ചിത്രം. 1990 ല്‍ ഏക് ഡോക്ടര്‍ കി മൗത് എന്ന സിനിമയിലും 1998 ല്‍ സച് എ ലോങ് ജേര്‍ണി എന്ന സിനിമയിലും അഭിനയിച്ചു.

പിന്നീട് 2003 ല്‍ അശ്വിന്‍ കുമാര്‍ സംവിധാന്മ് ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തില്‍ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി. ഹിന്ദിയിലെ ആദ്യ സിനിമ എന്നു പറയാവുന്നത് 2005 ല്‍ അഭിനയിച്ച രോഗ് എന്ന സിനിമയാണ്. 2004 ല്‍ ഹാസില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് മികച്ച് വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 2007 ല്‍ അഭിനയിച്ച ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാര്‍ഡും ഇര്‍ഫാന്‍ ഖാന് ലഭിച്ചിരുന്നു.

Tags :