വെള്ളപ്പൊക്കം; ജില്ലയിൽ രണ്ട് മരണം കൂടി

വെള്ളപ്പൊക്കം; ജില്ലയിൽ രണ്ട് മരണം കൂടി

സ്വന്തം ലേഖകൻ

മുണ്ടക്കയം: വെള്ളപ്പൊക്കത്തുടർന്ന് ജില്ലയിൽ രണ്ടു മരണം കൂടി. കൂട്ടിക്കൽ, പൂച്ചക്കൽ സ്‌കൂളിന് സമീപം കല്ലുപുരക്കൽ സൈനുദ്ദീന്റെ ഭാര്യ നസീമ (57), പെരുവന്താനം തെക്കേമല ജ്യോതിസ് നഗർ ചെരുവിൽ ജെസ്സി (40) എന്നിവരാണ് രോഗം മൂർഛിച്ച് മരിച്ചത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വീടും പരിസരവും വെള്ളത്തിലായതോടെ നസീമയെയും കുടുംബത്തെയും കൂട്ടിക്കൽ കെ.എം.ജെ പബ്ലിക് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. പ്രമേഹം മൂർഛിക്കുകയും രക്ത സമ്മർദ്ദം കുറയുകയും ചെയ്തതോടെ ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നു. രാത്രി ഒമ്പതോടെ കൂട്ടിക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയിൽ ഇവിടെ ഡോക്ടർമാരുടെ സേവനം ഇല്ലാത്തതിനാൽ മടക്കി അയച്ചു. തുടർന്ന് കാഞ്ഞിരപള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സിനിമോൾ, നിസാമോൾ. മരുമക്കൾ: ഷെമീർ, നിസാർ. കൂട്ടിക്കൽ ജുമമസ്ജിദിൽ ഖബറടക്കം നടത്തി. തെക്കേമല സെൻറ് മേരിസ് സ്‌കൂളിലെ ക്യാമ്പിലായിരുന്ന ജെസിയെ കടുത്ത പനിയെ തുടർന്നാണ് ഞായറാഴ്ച മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ മരണം സംഭവിച്ചു. സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് മുണ്ടക്കയം സെൻറ് മേരീസ് ലത്തീൻ പള്ളിയിൽ നടക്കും. മക്കൾ: ജോബി, ജോമോൻ, ജോമോൾ, ജ്യോതിഷ്.