
പത്തനംതിട്ട: കലഞ്ഞൂർ അനന്തു കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം പിഴയും ശിക്ഷ.
പ്രതി ശ്രീകുമാർ ദയ അർഹിക്കുന്നില്ലെന്നും അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി വിധിയിൽ പറയുന്നു. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2023 ഫെബ്രുവരിയിൽ ആണ് അനന്തു കൊല്ലപ്പെട്ടത്. എസ്റ്റേറ്റിനുള്ളില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ അനന്തു ഒറ്റയ്ക്കാകാന്‍ കാത്തിരിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കള്‍ മടങ്ങിയതിന് പിന്നാലെ അനന്തു ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ പിന്നിലൂടെ എത്തി കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു. മൂന്ന് തവണ കമ്പി വടികൊണ്ട് തലയ്ക്ക് അടിക്കുകയും മൃതദേഹം തോളില്‍ ചുമന്ന് 400 മീറ്ററോളം അകലെയുള്ള കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
ശ്രീകുമാര്‍ ഉപേക്ഷിച്ച കമ്പി വടിയും അനന്തുവിന്റെ മൊബൈല്‍ ഫോണും കനാലില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ അനന്തുവും ശ്രീകുമാറും തമ്മില്‍ വാക്കേറ്റം നടന്നിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച സൂചനയായിരുന്നു സംഭവത്തില്‍ നിര്‍ണ്ണായകമായത്.
ഭാര്യയുമായി ബന്ധം ഉണ്ടെന്ന സംശയത്തിലാണ് അയൽവാസി ശ്രീകുമാർ അനന്തുവിനെ കൊലപ്പെടുത്തിയത്. 27കാരനായ അനന്തു കനാലില്‍ വീണ് മരിച്ചെന്നായിരുന്നു ആദ്യം കരുതിയത്.
ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. അനന്തുവിനെ ശ്രീകുമാര്‍ തല്ലിക്കൊന്ന് കനാലിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.







