
കൊല്ലം: സിപിഎം സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതിൽ പ്രതിഷേധമറിയിച്ച് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. പത്മകുമാർ. ചതിവ്, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം, ലാൽസലാം എന്ന് പത്മകുമാറിന്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ്. വീണാ ജോർജിനെ സ്‌ഥിരം ക്ഷണിതാവാക്കിയതിലും പ്രതിഷേധം. പ്രൊഫൈൽ ചിത്രവും മാറ്റി.
ഉച്ചഭക്ഷണത്തിന് നിൽക്കാതെ പ്രതിഷേധ സൂചകമായി സമ്മേളന നഗരിയായ കൊല്ലം വിട്ട് പത്മകുമാർ. പിന്നീട് പോസ്‌റ്റ് പിൻവലിക്കുകയും ചെയ്തു. സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ വിഷമമുണ്ടെന്ന് പത്മകുമാർ പ്രതികരിച്ചു. പ്രൊമോഷൻ്റെ അടിസ്‌ഥാനം പാർട്ടി പ്രവർത്തനത്തിൻ്റെ അടിസ്‌ഥാനത്തിലാകണം. പാർലമെൻ്ററി രംഗത്തെ പ്രവർത്തനം മാത്രം അടിസ്ഥാനമാക്കരുത്.
എന്തുകൊണ്ട് എന്നെ ഉൾപ്പെടുത്തിയില്ലെന്ന് എം.വി.ഗോവിന്ദനോട് ചോദിക്കണമെന്നും പത്മകുമാർ പറഞ്ഞു. പാർട്ടി വിട്ട് പോകില്ല, എങ്ങും പോകാനുമില്ല. ഇന്നല്ലെങ്കിൽ നാളെ തിരുത്തി കമ്യൂണിസ്‌റ്റ് പാർട്ടി യഥാർത്ഥ പാർട്ടിയാകുമെന്നും പത്മകുമാർ പറഞ്ഞു. അതേസമയം, 17 പുതുമുഖങ്ങളുമായി മുഖംമിനുക്കുകയാണ് സിപിഎം സംസ്ഥാന സമിതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും. എംവി ജയരാജൻ, സി.എൻ. മോഹനൻ, കെ.കെ.ശൈലജ എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. 89 അംഗ സിപിഎം സംസ്‌ഥാനസമിതിയിൽ 17 പേരാണ് പുതുമുഖങ്ങൾ.
മന്ത്രി ആർ.ബിന്ദു, ജോൺ ബ്രിട്ടാസ് എം.പി, ഡി.കെ.മുരളി എംഎൽഎ, കെ.ശാന്തകുമാരി എം.എൽ.എ, കണ്ണൂരിൽനിന്ന് എം. പ്രകാശൻ, ആലപ്പുഴയിൽ നിന്ന് കെ.പ്രസാദ്, കൊച്ചി മേയർ എം. അനിൽ കുമാർ, ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി വി.കെ.സനോജ്, പ്രസിഡൻ്റ് വി. വസീഫ്, ബിജു കണ്ടക്കൈ എന്നിവരും സംസ്‌ഥാന സമിതിയിലെത്തി. ആരോഗ്യമന്ത്രി വീണാ ജോർജ് സംസ്ഥാനസമിതിയിലെ പ്രത്യേക ക്ഷണിതാവ്.







