സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഒരു ബഞ്ചില്‍ ഒരു കുട്ടി മാത്രം; ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍; രക്ഷകര്‍ത്താക്കളുടെ സമ്മതപത്രം ഹാജരാക്കാത്തവര്‍ക്ക് പ്രവേശനമില്ല

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഒരു ബഞ്ചില്‍ ഒരു കുട്ടി മാത്രം; ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍; രക്ഷകര്‍ത്താക്കളുടെ സമ്മതപത്രം ഹാജരാക്കാത്തവര്‍ക്ക് പ്രവേശനമില്ല

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പത്ത്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായി സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ തുറക്കും. കുട്ടികളുടെയും അദ്ധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തി, ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രം അനുവദിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. എന്നാല്‍ ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല.

ഡിജിറ്റല്‍ അദ്ധ്യയനം പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷന്‍ എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാര്‍ത്ഥികള്‍ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകള്‍ക്കെത്തും വിധം അധികൃതര്‍ക്ക് ക്രമീകരണം നടത്താം. സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുന്‍ഗണന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സുരക്ഷിതമാണോ എന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമുണ്ട്. ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. അതിനാല്‍ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറികള്‍ കൂടി ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി മാറ്റം വരുത്തും.

വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ തുടരും. സ്‌കൂളുകളില്‍ പോകുന്ന കുട്ടികള്‍ക്ക് വിക്ടേഴ്സില്‍ എല്ലാ ദിവസവും വൈകിട്ടത്തെ ആവര്‍ത്തന ക്ലാസ് കാണാം. കുട്ടികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡും യാത്രാ പാസും ഉള്‍പ്പെടെ നല്‍കിയിട്ടില്ലാത്തതിനാല്‍ സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ ഹോസ്റ്റലുകള്‍ തുറക്കുന്നതു സംബന്ധിച്ച് ഇന്നു വ്യക്തത വരുത്തുമെന്ന് ഡിപിഐ അറിയിച്ചു.

സ്‌കൂളുകളില്‍ കോവിഡ് സെല്‍ രൂപീകരണമുള്‍പ്പെടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ) എ. ജീവന്‍ ബാബു പറഞ്ഞു. സ്‌കൂള്‍തല യോഗങ്ങളും നടന്നു. മുഴുവന്‍ അദ്ധ്യാപകര്‍ക്കും കോവിഡ് പരിശോധന നടത്താനുള്ള കൊല്ലം ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പരാതികളെത്തുടര്‍ന്ന് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.