കൊവിഡിനെ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി കെജ്‌രിവാൾ ; ജൂലൈ ആറിനകം ഡൽഹിയിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന പൂർത്തിയാക്കാൻ നടപടിയുമായി ഡൽഹി സർക്കാർ

കൊവിഡിനെ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി കെജ്‌രിവാൾ ; ജൂലൈ ആറിനകം ഡൽഹിയിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന പൂർത്തിയാക്കാൻ നടപടിയുമായി ഡൽഹി സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്താകമാനം കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് വൈറസ് വ്യാപനം പ്രതിരോധിക്കാൻ അരയും തലയും മുറുക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

ജൂലായ് ആറിനകം ഡൽഹിയിലെ എല്ലാ വീടുകൾ കയറി കൊവിഡ് പരിശോധന നടത്താൻ സർക്കാർ തലത്തിൽ ആലോചന നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. സർക്കാരിന്റെ പുതിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ട എല്ലാ വീടുകളിലും ജൂൺ 30നകം പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കാൻ കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആലോചന നടക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് വ്യാപനതോത് തിരിച്ചറിയാൻ ജൂൺ 27 മുതൽ സീറോ സർവ്വേ ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട്.

എൻ.സി.ഡി.സിയുമായി ചേർന്ന് നടത്തുന്ന സർവ്വേയുടെ ഫലം ജൂലായ് പത്തോടെ ലഭിക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് മാത്രം ഇതുവരെ 66,602 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2301 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 3947 പേർക്ക് രോഗം പിടിപെട്ടിരുന്നു.

ഒരു ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കൊവിഡ് കേസുകളായിരുന്നു ഇത്. നിലവിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതാണ് ഡൽഹി.