പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ല; പ്രതിയെ വെറുതെവിട്ട് കോടതി

പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ല; പ്രതിയെ വെറുതെവിട്ട് കോടതി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അയല്‍വാസികളുടെ തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിയാത്തതിനാല്‍ കോടതി വെറുതെവിട്ടു.

ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ മുന്‍ എസ്.ഐ ശ്രീജിത്തിനെയും സംഘത്തെയും ആക്രമിച്ച്‌ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസിലെ പ്രതി പടിഞ്ഞാറേക്കോട്ട സ്വദേശി മഹാദേവനെ(48)യാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും സംശയാതീതമായി കേസ് തെളിയിക്കുകയെന്നത് പ്രോസിക്യൂഷന്റെ പരമപ്രധാന കര്‍ത്തവ്യമാണെന്ന് വിധി ന്യായത്തില്‍ മജിസ്‌ട്രേട്ട് എ.അനീസ ചൂണ്ടിക്കാട്ടി.

2013 ഒക്ടോബര്‍ 22ന് രാത്രി 9.15നാണ് കേസിന് ആസ്പദമായ സംഭവം. ഡ്രൈനേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തെ തുടര്‍ന്ന് അയല്‍വാസികള്‍ തമ്മില്‍ കലഹം നടക്കുന്നു എന്ന വിവരം അറിഞ്ഞാണ് എസ്.ഐ ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. സംഘത്തെ മഹാദേവന്‍ ചീത്തവിളിക്കുകയും തുടര്‍ന്ന് മദ്യലഹരിയില്‍ എസ്.ഐ ശ്രീജിത്തിന്റെ ചെകിട്ടത്തടിച്ച്‌ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നുമായിരുന്നു കേസ്.

എസ്. ഐ ശ്രീജിത്ത് തന്നെ ആണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടാതെ മഹാദേവനെ വൈദ്യ പരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നതും പ്രതിയുടെ രക്ത സാമ്പിള്‍ എടുത്ത് പരിശോധന നടത്തി ഫലം ലഭ്യമാക്കണമെന്ന അഭ്യര്‍ത്ഥന പൊലീസ് ഡോക്ടര്‍ക്ക് നല്‍കിയിട്ടില്ല എന്നതും കോടതി ചൂണ്ടിക്കാട്ടി.

എസ് ഐ ശ്രീജിത്തിൻ്റെ വൈദ്യ പരിശോധനയില്‍ ഇദ്ദേഹത്തിൻ്റെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവോ പാടോ അടയാളമോ ഉള്ളതായി ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടില്ല എന്നും കേസ് തെളിയിക്കുന്നതിന് വേണ്ട തെളിവുകള്‍ ഇല്ലെന്നും കോടതി വിലയിരുത്തി. കേസില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ തെളിക്കാനുള്ള ഒരു ഘടകവും വിചാരണയില്‍ കണ്ടെത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഭാഗത്തിന് വേണ്ടി നന്ദുപ്രകാശ് ഹാജരായി.