ക്വാറന്റൈൻ ലംഘിച്ചുവെന്ന ആരോപണത്തെ തുടർന്ന് ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം : മാധ്യമപ്രവർത്തകനടക്കം നാല് പേർ അറസ്റ്റിൽ

ക്വാറന്റൈൻ ലംഘിച്ചുവെന്ന ആരോപണത്തെ തുടർന്ന് ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം : മാധ്യമപ്രവർത്തകനടക്കം നാല് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തലശ്ശേരി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർദ്ദേശിച്ചിരുന്ന ക്വാറന്റൈൻ ലംഘിച്ചെന്ന് വ്യാജ പ്രചാരണവും മാനസിക പീഡനവും നടത്തിയതിൽ മനംനൊന്ത് ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ന്യൂ മാഹി പി.എച്ച്.സിയിലെ കമ്മ്യൂണിറ്റി നഴ്‌സാണ് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചത്.

മാധ്യമ പ്രവർത്തകൻ എൻ.വി.അജയകുമാർ, ന്യൂമാഹി വില്ലേജ് ഓഫീസർ മുരളി , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ കെ.ടി.കെ. മനോജ് കുമാർ, അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. മനോജ് കുമാർ ഒരു വർഷത്തോളമായി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോഗ്യ പ്രവർത്തകയുടെ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് യുവതിയുടെ രഹസ്യമൊഴി ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് രക്തസമ്മർദ്ദം കുറയാനുള്ള നാൽപ്പത് ഗുളികകൾ ഒന്നിച്ച് കഴിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബംഗളൂരുവിൽ നിന്നെത്തിയ യുവതിയുടെ സഹോദരിയുമായി സമ്പർക്കം പുലർത്തിയെന്നും ക്വാറന്റൈനിൽ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പരിയാരം മെഡി. കോളേജിൽ ചികിത്സയിൽ കഴിയുകയാണ് യുവതി. യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്.