കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും ; രോഗബാധിതർ സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ കണ്ടെത്താൻ ശ്രമം

കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും ; രോഗബാധിതർ സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ കണ്ടെത്താൻ ശ്രമം

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. കൊറോണ ബാധിച്ച് ഇറ്റലിയിൽ നിന്നും വന്ന പത്തനംതിട്ട സ്വദേശികളെ കൂട്ടിക്കൊണ്ട് വരുന്നതിനായി നെടുമ്പാശേരിയിലേക്ക് പോയവരാണിവർ. ഇറ്റലിയിൽ നിന്നും വന്നവരെ സ്വീകരിക്കാൻ സഹോദരി, ഭർത്താവ്, മകൻ എന്നിവരാണ് കോട്ടയത്ത് നിന്നും പോയത്.

രോഗ ബാധിതർ സഞ്ചരിച്ച കാറിലെ ഡ്രൈവറെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമവും ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഫെബ്രുവരി 29 മുതൽ മാർച്ച് ആറ് വരെ ഇറ്റലിയിൽ നിന്നും എത്തിയവർ സഞ്ചരിച്ച സ്ഥലങ്ങളും ഹോട്ടലുകളും മറ്റും പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നംഗ പ്രവാസി കുടുംബവും ഇവരുടെ ബന്ധുക്കളായ രണ്ട് പേരുമായും ഇടപെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. വെനീസിൽ നിന്നു ദോഹയിലേക്കും അവിടെ നിന്നും കൊച്ചിയിലേക്കും വിമാനത്തിൽ സഞ്ചരിച്ച് മാർച്ച് ഒന്നിന് കോട്ടയത്ത് എത്തിയ പ്രവാസി കുടുംബം പിന്നീട് കോട്ടയം, കൊല്ലം ജില്ലകളിലും സഞ്ചരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ .

അതേസമയം , അഞ്ച് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ലയിൽ അതീവജാഗ്രത പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചു . വനിതാദിന പരിപാടികളടക്കം ജില്ലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയെന്ന് കളക്ടർ പറഞ്ഞു . മതപരമായ കൂടിചേരലുകളും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

നാട്ടിലെത്തിയ രോഗബാധിതർ പുനലൂരിലേയും കോട്ടയത്തേയും ബന്ധു വീടുകളിൽ പോയതായി അന്വേഷണത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് . പത്തനംതിട്ട എസ്പിയുടെ ഓഫീസിലും ഇവരെത്തിയിരുന്നു. ഇവർ എത്തിയ സ്ഥലങ്ങളിൽ നിന്നും ഇടപഴകിയ ആളുകളിൽ നിന്നും ആരോഗ്യവകുപ്പ് വിവരങ്ങൾ ശേഖരിക്കും .