
കാഞ്ഞങ്ങാട്: കെഎസ്‌ആർടിസി ബസില്‍ നടന്ന അപകടത്തില്‍ മുൻ സൈനികൻ പരിക്കേറ്റ് ആശുപത്രിയിലായി.
പയ്യന്നൂർ അന്നൂരിലെ കെ.ടി. രമേശൻ എന്ന മുൻ സൈനികനാണ് അപകടത്തില്‍പ്പെട്ടത്. കാഞ്ഞങ്ങാട്ടെ പോളി ക്ലിനിക്കിലേക്ക് പോകാൻ അദ്ദേഹം ബസില്‍ യാത്ര ചെയ്യുകയായിരുന്നു.
കാഞ്ഞങ്ങാട് സൗത്ത് ഭാഗത്ത് എത്തിയപ്പോള്‍, ബസിന്റെ പിൻഭാഗത്തെ ടയർ റോഡിലെ കുഴിയില്‍ ചാടിയതിനെ തുടർന്നാണ് രമേശൻ ബസിനകത്ത് നിയന്ത്രണം വിട്ട് തെറിച്ചു വീണത്. ഈ വീഴ്ചയില്‍ അദ്ദേഹത്തിന് നട്ടെല്ലിന് പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. കെഎസ്‌ആർടിസി ഡ്രൈവർ സതീഷ് ജോസഫിനെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം സംഭവിച്ച സമയത്ത് ബസില്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നുവെങ്കിലും രമേശന്റെ നിലവിളി കേട്ട് കണ്ടക്ടർ ഉടൻ എത്തി സഹായം നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമീപത്തുണ്ടായിരുന്ന ചില സ്ത്രീകളും യാത്രക്കാരും ചേർന്ന് രമേശനെ എഴുന്നേല്‍പ്പിച്ചു.
ഉടനെ തന്നെ പ്രാഥമിക ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്കും പിന്നീട് കൂടുതല്‍ പരിശോധനയ്ക്കായി കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. നട്ടെല്ലിനു ബെല്‍റ്റ് ഇട്ട ശേഷം വീട്ടിലേക്കു മടങ്ങി. ഒന്നരമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.