ബി.ആർ ഷെട്ടിയെപ്പറ്റിച്ച് ശതകോടികളുടെ കൊട്ടാരം കെട്ടിപ്പൊക്കി: ഷെട്ടി തകർന്നപ്പോഴും തകരാതെ പിടിച്ചു നിന്നു; ബി.ആർ ഷെട്ടിയുടെ ആസ്ഥി മരവിപ്പിച്ചപ്പോൾ കെണിയിലായത് വിശ്വസ്ഥനായ മലയാളിയും; ബി.ആർ ഷെട്ടിയുടെ വിശ്വസ്തനായ മലയാളിയുടെ എല്ലാം തകരുന്നത് ഇങ്ങനെ

ബി.ആർ ഷെട്ടിയെപ്പറ്റിച്ച് ശതകോടികളുടെ കൊട്ടാരം കെട്ടിപ്പൊക്കി: ഷെട്ടി തകർന്നപ്പോഴും തകരാതെ പിടിച്ചു നിന്നു; ബി.ആർ ഷെട്ടിയുടെ ആസ്ഥി മരവിപ്പിച്ചപ്പോൾ കെണിയിലായത് വിശ്വസ്ഥനായ മലയാളിയും; ബി.ആർ ഷെട്ടിയുടെ വിശ്വസ്തനായ മലയാളിയുടെ എല്ലാം തകരുന്നത് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കൊച്ചി: ലോകം മുഴുവൻ കൈക്കുമ്പിളിലായിരുന്നപ്പോൾ ബി.ആർ ഷെട്ടിയുടെ വിശ്വസ്തനായിരുന്ന മലയാളിയ്ക്ക് അടിതെറ്റുന്നു. യു.എ എക്‌സ്‌ചേഞ്ച് ഉടമയായിരുന്ന പ്രമുഖ വ്യവസായി ബി.ആർ.ഷെട്ടിയുടെ ലോകമെമ്പാടുമുള്ള ആസ്തിവകകൾ മരവിപ്പിക്കാൻ യു.കെ കോടതി ഉത്തരവിട്ടതിന്റെ ഭാഗമായി ഷെട്ടിയുടെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.എം.സി ഹെൽത്ത് മുൻ സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്കാട്ടിന്റെയും സ്വത്തുക്കളും മരവിപ്പിച്ചു.

എന്നാൽ പ്രശാന്ത് തന്റെ സ്വത്തുക്കൾ സഹോദരൻ പ്രമോദ് മങ്ങാട്ടിന്റെയും തന്റെയും ഭാര്യമാരായ ജ്യോതിയുടേയും ശാന്തിയുടേയും പേരിലേക്ക് മാറ്റിയിരുന്നു. ഭാവിയിൽ പ്രശ്‌നങ്ങളുണ്ടായാൽ അത് തരണം ചെയ്യാൻവേണ്ടി മുൻപേ കണക്കു കൂട്ടൽ നടത്തിയതിന്റെ ഭാഗമായിരുന്നു. അത് വിജയത്തിലെത്തി എന്നു തന്നെ വേണം കരുതാൻ. കാരണം സ്വത്തുക്കൾ മരവിപ്പിച്ചിട്ടും നെന്മാറിയിലെ മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായ ‘അവൈറ്റിസ്’ ഇപ്പോഴും തടസങ്ങളില്ലാതെ പ്രവർത്തിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെട്ടിയുടെ വിശ്വസ്തനായിരുന്ന പ്രശാന്ത് മങ്ങാട്ടാണ് എൻ.എം.സി ഹെൽത്ത്‌കെയറിന്റെ തകർച്ചയ്ക്ക് കാരണക്കാരനായത് എന്നാണ് പുറത്തു വന്ന വിവരം. 335 ദശലക്ഷം മില്യൻ ഡോളറിന്റെ ക്രമക്കേടുകൾ പ്രശാന്ത് നടത്തിയെന്നാണ് ആരോപണം. ഈ പണം ഉപയോഗിച്ചാണ് 2019 ൽ നെന്മാറയിലെ അവൈറ്റിസ് ഹോസ്പിറ്റൽ പണിതത്. കൂടാതെ പല സ്ഥലങ്ങളിലും കോടികളുടെ മൂല്യമുള്ള വസ്തുവകകളും വാങ്ങിയിട്ടുണ്ട്. ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, അതിനോടനുബന്ധിച്ച് കുറച്ച് ഫീഡർ ഹോസ്പിറ്റലുകൾ. ആ രീതിയിലാണ് അവൈറ്റിസിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പാലക്കാട് ടൗണിലുണ്ടായിരുന്ന 40 ബെഡുകളുള്ള ബാലാജി ഹോസ്പിറ്റലിനെ ഏറ്റെടുത്ത് ഗൈനക്കോളജി, ഗ്യാസ്‌ട്രോ എൻട്രോളജി തുടങ്ങിയ സ്‌പെഷ്യൽ കെയർ സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഇതു കൂടാതെ പ്രാഥമിക ചികിത്സകൾ നൽകുന്ന കുറച്ച് പെരിഫറൽ ക്ലിനിക്കുകളും ഗ്രൂപ്പിന് കീഴിലുണ്ട്.

അവൈറ്റിസിന്റെ ഫാമിലി ഫിസിഷ്യൻസിന്റെയും വിസിറ്റിങ് കൺസൾട്ടന്റുമാരുടെയുമൊക്കെ സേവനം ഇവിടെയും ലഭ്യമാക്കിയിട്ടുണ്ട്. നിശ്ചിത ദിവസങ്ങളിൽ അവൈറ്റിസിലെ ഡോക്ടർമാർ ക്ലിനിക്കിലെത്തി ട്രീറ്റ്‌മെന്റുകൾ നടത്തുകയും ചെയ്യുന്നു. ഇതുകൂടാതെ വടക്കഞ്ചേരിയിലും കൊല്ലങ്കോടും ക്ലിനിക്കുണ്ട്. കൊടുവായൂരിൽ ഒരു ചെറിയ ഹോസ്പിറ്റലിനെ അവൈറ്റിസ് ഏറ്റെടുത്തിരുന്നു. 20 ബെഡുകളുള്ള സെന്ററായിരുന്നു ഇത്. ഇങ്ങനെ ഏറ്റെടുക്കലിലൂടെയാണ് അവൈറ്റിസിനെ വളർത്തിയത്.

നിർമ്മാണ സമയത്ത് എൻ.എം.സി ഹെൽത്തിന്റെ സിഇഒ പ്രശാന്ത് മങ്ങാട്ടിന്റെ ഭാര്യയാണ് ജ്യോതിയെന്നും സഹോദരനും യു.എ.ഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ ഗ്ലോബൽ സിഇഒ.യുമായ പ്രമോദ് മങ്ങാട്ടിന്റെ ഭാര്യയാണ് ശാന്തിയെന്നും ചർച്ചയാവാതിരിക്കാൻ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.

ഇപ്പോൾ ഇരുവരുടെയും ഭാര്യമാരുടെ പേരിലുള്ള സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങളും അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് നടത്തുന്നുണ്ട്. ബാങ്കിനെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തിട്ടുള്ളതിനാൽ അവർ വിടാതെ പിൻതുടരുകയാണ്. ഷെട്ടിയുടെ പേരിൽ ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകളും വ്യാജ ഇടപാടുകളും നടത്തിയായിരുന്നു തട്ടിപ്പ്. വ്യാജ വായ്പകൾ, വ്യക്തിഗത ഗ്യാരന്റികൾ, ചെക്കുകൾ, ബാങ്ക് ഇടപാടുകൾ എല്ലാം തന്റെ കള്ള ഒപ്പിട്ടായിരുന്നു എന്ന് ഷെട്ടി കോടതി മുൻപാതെ അറിയിച്ചിട്ടുള്ളതാണ്. ഇതിന് താൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല.

തന്റെ അറിവോ സമ്മതമോ അനുമതിയോ ഇല്ലാതെയാണ് ക്രമക്കേടുകൾ നടത്തിയത്. തട്ടിപ്പ് മറച്ചുവയ്ക്കാൻ തന്റെ പേരിൽ ഉണ്ടാക്കിയ കമ്പനികളും അറിവോ സമ്മതമോ ഇല്ലാതെ തന്റെ ചില സ്വന്തം സ്വകാര്യ കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ചും, തന്റെ തന്നെ മാനേജ്‌മെന്റ് ടീമിലെ അംഗങ്ങളുടെ നിക്ഷേപത്തെ കുറിച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ധനകാര്യ സ്റ്റേറ്റ്‌മെന്റുകൾ നൽകി. പബ്ലിക് കമ്പനികളുടെ യഥാർഥ ധനകാര്യ സ്ഥിതി മറച്ചുവയ്ക്കാൻ വേണ്ടി തന്റെ സ്വകാര്യ കമ്പനികളും പേഴ്‌സണൽ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് ചെലവിലെ അഴിമതി ഇതെല്ലാമാണ് സംഭവിച്ചത് എന്നാണ് ഷെട്ടിയുടെ വിശദീകരണം.

അബുദാബി കൊമേഴ്സ്യൽ ബാങ്കിന്റെ അപേക്ഷ പ്രകാരമാണ് സ്വത്തുക്കൾ മരവിപ്പാക്കാനുള്ള വിധി യു.കെ കോടതി പുറപ്പെടുവിച്ചത്. 2.7 ശതകോടി ഡോളറിന്റെ വായ്പ ബാലൻസ് ഷീറ്റിൽ കാണിക്കുകയോ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഓഹരി വിപണികൾ സസൂഷ്മം നിരീക്ഷിക്കുന്ന ഷോർട് സെല്ലെർ കാഴ്‌സൺ ബ്ലോക്കിന്റെ പ്രവചനത്തെ തുടർന്ന് കമ്ബനിയുടെ ഓഹരി മൂല്യം കുറയുകയും കടം പെരുക്കുകയുമായിരുന്നു.

ഇതേ തുടർന്നാണ് അബുദാബി കൊമേഴ്സ്യൽ ബാങ്ക് കോടതിയിൽ കേസ് ഫയൽ ചെയ്തത്. 2019 ഡിസംബർ 17 നു ബ്ലോക്കിന്റെ ഷോർട് സെല്ലിങ് സംരംഭമായ മഡ്ഡി വാട്ടേഴ്‌സ് ക്യാപിറ്റൽ എൻ.എം.സി ഹെൽത്ത് കെയർ അതിന്റെ കടം കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും നീക്കിയിരുപ്പ് പെരുപ്പിച്ചു കാണിച്ചിരിക്കുകയാണെന്നും വാങ്ങിയ ആസ്തികളുടെ വില കൂട്ടി കാണിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പുറത്തു വിട്ടത്.

എൻ.എം.സി ഇത് നിഷേധിച്ചെങ്കിലും, മഡ്ഡി വാട്ടർ പറഞ്ഞാൽ പറഞ്ഞതാണെന്ന് നിക്ഷേപർക്ക് അറിയാവുന്നതു കൊണ്ട് എൻ.എം.സിയുടേയും ഫിനാബ്ലറിന്റെയും ഓഹരികൾ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ തലകുത്തി വീണു. ആദ്യ ദിവസങ്ങളിൽ തന്നെ എൻ.എം.സി ഹെൽത്ത്‌കെയറിന്റെ മാത്രം വിപണി മൂല്യം 48 ശതമാനം കുറഞ്ഞു 3.7 ശത കോടി ഡോളറായി. ഇതിൽനിന്ന് മാത്രം ഷെട്ടി കുടുംബത്തിനുണ്ടായ നഷ്ടം 1.5 ശതകോടി ഡോളറാണ്. ഫിനാബ്ലർ ഓഹരി വില 44 ശതമാനമാണ് ഇടിഞ്ഞത്. ഷെട്ടിയെ കൂടുതൽ കയ്പ്പുനീർ കുടിപ്പിച്ച് സൈബർ ആക്രമണംമൂലം ട്രാവെൽക്‌സിന്റെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടതായും വന്നു.

ഓഹരി വിപണിയിലെ തുടർച്ചയായ തകർച്ചയും ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതരുടെയും ബാങ്കുകളുടെയും മറ്റു വായ്പ്പാദായകരുടെയും സമ്മർദവും കൊണ്ട് ഷെട്ടിക്ക് സത്യം പറയേണ്ടി വന്നു. എൻ.എം.സി ഹെൽത്ത്‌കെയറിന്റെ 2.7 ശതകോടി ഡോളറിന്റെ വായ്പ ബാലൻസ്ഷീറ്റിൽ കാണിക്കുകയോ അത് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അവസാനം വെളിപ്പെടുത്തി. ഫിനാബ്ലർ അവരുടെ കടം നേരത്തെ പറഞ്ഞ 333.1 ദശ ലക്ഷം ഡോളർ അല്ലെന്നും അത് യാഥാർത്ഥത്തിൽ 1.3 ശതകോടി ഡോളറാണെന്നു സമ്മതിക്കേണ്ടി വന്നു.

ഇതോടെ ഷെട്ടിയുടെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. ഷെട്ടി എൻഎംസി ഹെൽത്ത്‌കെയറിന്റെയും, ഫിനാബ്ലറിന്റെയും ബോർഡുകളിൽനിന്ന് രാജി വച്ചു. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് രണ്ട് കമ്ബനികളെയും കരിമ്പട്ടികയിൽ പെടുത്തി. രണ്ട് ഓഹരികളുടെയും വ്യാപാരം നിർത്തിവച്ചു. ഫിനാബ്ലറിന്റെ സിഇഒ പ്രമോദ് മങ്കാട്ടും അദ്ദേഹത്തിന്റെ സഹോദരനും എൻ.എം.സി ഹെൽത്ത്‌കെയറിന്റെ സിഇഒ ആയ പ്രശാന്ത് മങ്കാട്ടും രാജിവച്ചു. ഇതോടു കൂടി വലിയ സാമ്രാജ്യത്തിന്റെ ഉടമ നാമാവശേഷമായി.