![പ്രതിപക്ഷ ഐക്യം തകർന്ന് കർണ്ണാടക: ഒറ്റയ്ക്ക് നിന്ന് നേട്ടമുണ്ടാക്കി ബിജെപി പ്രതിപക്ഷ ഐക്യം തകർന്ന് കർണ്ണാടക: ഒറ്റയ്ക്ക് നിന്ന് നേട്ടമുണ്ടാക്കി ബിജെപി](https://i0.wp.com/thirdeyenewslive.com/storage/2018/05/bjp.jpg?fit=750%2C409&ssl=1)
പ്രതിപക്ഷ ഐക്യം തകർന്ന് കർണ്ണാടക: ഒറ്റയ്ക്ക് നിന്ന് നേട്ടമുണ്ടാക്കി ബിജെപി
സ്വന്തം ലേഖകൻ
മൈസൂർ: കർണ്ണാടകയിൽ പ്രതിപക്ഷ ഐക്യം തകർക്കാനുള്ള ബിജെപി തന്ത്രത്തിൽ കാൽവഴുതി വീണത് കോൺഗ്രസിന്. ജനതാദള്ളിനെയും, കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ കക്ഷികളെയും ഭിന്നിപ്പിക്കാൻ സാധിച്ചതോടെയാണ് കോൺഗ്രസ് കർണ്ണാടകയിൽ വിയർത്തു തുടങ്ങിയത്. കഴിഞ്ഞ തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ കോൺഗ്രസാണ് ബിജെപി തന്ത്രത്തിനു മുന്നിൽ വിയർത്തു താഴെ വീണത്.
2013 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 122 സീറ്റുമായാണ് അധികാരത്തിൽ എത്തിയത്. അന്ന് ബിജെപിക്കു 40 സീറ്റു മാത്രമാണ് ഉണ്ടായിരുന്നത്. ബിജെപിക്കൊപ്പം പ്രതിപക്ഷത്തിരുന്ന ജനതാദള്ളിനും 40 സീറ്റാണ് ഉണ്ടായിരുന്നത്. 22 സീറ്റുണ്ടായിരുന്ന ചെറുകക്ഷികളുടെ പിൻതുണയോടെയാണ് വലിയ പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞ അഞ്ചു വർഷം സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാർ കടന്നു പോയത്.
എന്നാൽ, കഴിഞ്ഞ തവണത്തെ സാഹചര്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഇക്കുറി കർണ്ണാടക തിരഞ്ഞെടുപ്പിലെ ഫലം. ഭരണവിരുദ്ധവികാരമില്ലെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ ഇറങ്ങുകയായിരുന്നു. ജനതാദൾ ബിജെപിയുമായി രഹസ്യമായി പിൻതുണ നൽകി രംഗത്ത് ഇറങ്ങുകയും ചെയ്തു. എന്നാൽ, മറ്റു ചെറു കക്ഷികളെ ഒപ്പം കൂട്ടാൻ കോൺഗ്രസ് ശ്രമിച്ചതുമില്ല. അവസാന നിമിഷം വരെ വർഗീയ വികാരം ഇളക്കി വിടാനും, ചെറു കക്ഷികളെയും ജാതിമത സംഘടനകളെയും ഭിന്നിപ്പിക്കാനും ബിജെപി നടത്തിയ ശ്രമം ഏൽക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിനു സാധിച്ചുമില്ല.
ബിജെപി നേതാക്കളും ഖനി അഴിമതി വീരൻമാരുമായ ജനാർദനറെഡ്ഡിയും, ശ്രീരാമലുവുമായിരുന്നു ബിജെപിയും സാമ്പത്തിക ശ്രോതസ്. ദേശീയ അധ്യക്ഷൻ അമിത്ഷായും, പ്രധാനമന്ത്രി നരേന്ദ്രമോദിയും, മുൻമുഖ്യമന്ത്രി ബി.എസ് യദ്യൂരിയപ്പയുമായിരുന്നു കർണ്ണാടകയിൽ ബിജെപിയുടെ പ്രചാരത്തെ നയിച്ചത്. ഈ സാഹചര്യത്തിൽ തിരിച്ചടി നേരിട്ടത് കോൺഗ്രസിനു തന്നെയുമാണ്.