‘ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. താൻ വന്നു, കഴിച്ചു. സൗഹൃദം പങ്കുവച്ചു; ഞങ്ങൾ ചർച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതല്ല; നാർകോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പിൻറേത് വർഗീയ പരാമർശമല്ല; ഒരു മതത്തിനെതിരെയും ബിഷപ്പ് സംസാരിച്ചില്ല’; സുരേഷ് ഗോപി എം.പി
സ്വന്തം ലേഖകൻ
പാലാ: നാർകോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പിൻറേത് വർഗീയ പരാമർശമല്ലെന്നും, ഒരു മതത്തിനെതിരെയും ബിഷപ്പ് സംസാരിച്ചില്ലെന്നും സുരേഷ് ഗോപി എംപി. പാലാ ബിഷപ്സ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
നാർക്കോട്ടിക് ജിഹാദ് പരാമർശം ചർച്ച ചെയ്തോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള വൃത്തികെട്ട വാക്കുകളൊന്നും ഉപയോഗിക്കരുത്, അതൊന്നും എൻറെ സ്കേപ്പിലില്ല എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. രാഷ്ട്രീയക്കാരനായല്ല, എംപിയെന്ന നിലയ്ക്കാണ് സന്ദർശനം. വിവിധ സാമൂഹികവിഷയങ്ങൾ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. താൻ വന്നു, കഴിച്ചു. സൗഹൃദം പങ്കുവച്ചു. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഞങ്ങൾ ചർച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതല്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
അദ്ദേഹം വർഗീയ പരാമർശം ഒന്നും പറഞ്ഞിട്ടില്ല. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. ടെററിസം ആണ് എന്ന് പറയുമ്പോ ഒരു വിഭാഗം അത് ഞങ്ങളെയാണ് എന്നു പറഞ്ഞ് ഏറ്റെടുത്താൽ എങ്ങനാ? ഒരു മതത്തിനെയും അദ്ദേഹം റഫർ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റഫർ ചെയ്തിട്ടുണ്ടാകാം.
അതേസമയം, കെപിസിസി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിലെത്തി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരേഷ് ഗോപി എംപി പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കൾ ചങ്ങനാശേരിയിൽ എത്തിയത്.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ എത്തിയ കോൺഗ്രസ് നേതാക്കൾ അരമണിക്കൂറിലെറെ നേരം ആർച്ച് ബിഷപ്പുമായി ചർച്ച നടത്തി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട് നാർകോട്ടി്ക് ജിഹാദുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗം സംബന്ധിച്ചു കാര്യങ്ങളും ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടതായാണ് സൂചന.