
ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍ വൻ വ്യോമാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം.
ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും അത് വിജയകരമായി തകർത്തതായും ഇസ്രായേല്‍ സൈന്യവും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു.
ഹിസ്ബുള്ളയുടെ തന്ത്രപ്രധാനമായ ഭൂഗർഭ കമാൻഡ് സെന്റർ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലയിലെ കെട്ടിടങ്ങള്‍ക്ക് താഴെയാണ് ഈ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയില്‍ തുടർച്ചയായി ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തെത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തില്‍ പുകപടലങ്ങള്‍ ഉയർന്നതായും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേല്‍ സൈന്യം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെയോ ആളപായത്തിന്റെയോ കൃത്യമായ വിവരങ്ങള്‍ ലബനൻ ആരോഗ്യ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മേഖലയില്‍ ഇപ്പോഴും കടുത്ത യുദ്ധ സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്.







