സ്വന്തം ലേഖിക
ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി.അയോധ്യ ഭൂമി തർക്ക കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും ഒക്ടോബർ 18നകം വാദം പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതിനായി ഇനിമുതൽ വാദം കേൾക്കൽ അധിക സമയം നീളും. ഇതിനായി ആവശ്യമെങ്കിൽ എല്ലാ ദിവസവും ഒരു മണിക്കൂർ അധികവും, കൂടാതെ ശനിയാഴ്ചയും വാദം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
കൂടാതെ, കേസിൽ വാദം നടക്കുന്നതോടൊപ്പം മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്നും കോടതി അറിയിച്ചു. കക്ഷികൾ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, അവർക്ക് അത് ചെയ്യാൻ കഴിയുമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിൽ വാദം കേൾക്കൽ തടസപ്പെടുത്താതെ മധ്യസ്ഥ നീക്കങ്ങൾ നടത്താനാണ് നിർമോഹി അഖാഡയും സുന്നീ വഖഫ് ബോർഡും അഭ്യർഥിച്ചതെന്നും സമിതി സമർപ്പിച്ച കുറിപ്പിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയോധ്യ ഭൂമി തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ ഹിന്ദു-മുസ്ലിം കക്ഷികൾ തങ്ങളെ സമീപിച്ചെന്ന് മധ്യസ്ഥ സമിതി കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചിരുന്നു. തുടർന്നാണ് മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്ന് കോടതി നിർദ്ദേശിച്ചത്.
അയോധ്യ ഭൂമി തർക്ക കേസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻറെ അന്തിമ വാദം കേൾക്കൽ 26ാം ദിവസത്തിലേക്ക് കടന്നതിനു പിന്നാലെയാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് നവംബർ 17ന് വിരമിക്കും. അതിന് മുൻപ് അയോധ്യ ഭൂമി തർക്ക കേസിൽ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
ജസ്റ്റീസ് ഇബ്രാഹീം ഖലീഫുല്ലയുടെ അദ്ധ്യക്ഷതയിലുള്ള മധ്യസ്ഥ സമിതിയുടെ നീക്കം പരാജയമാണെന്നു കണ്ടാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ഓഗസ്റ്റ് ആദ്യവാരം മുതൽ കേസിൽ അന്തിമ വാദം തുടങ്ങിയത്.
2.77 ഏക്കർ തർക്ക ഭൂമി മൂന്നു തുല്യ ഭാഗങ്ങളായി വിധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന 14 അപ്പീലുകളാണ് സുപ്രീംകോടതിയിൽ ഉള്ളത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നിവർക്കാണ് ഭൂമി തുല്യമായി വിഭജിച്ചു നൽകാൻ അലഹബാദ് ഹൈക്കോടതി വിധിച്ചത്.