നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹർജി കോടതി തള്ളി; വിടുതൽ ഹർജികളുടെ വാദം 23ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രമേശ് ചെന്നിത്തല നൽകിയ ഹർജി തള്ളി. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഹർജികൾ തള്ളിയത്.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി തള്ളി. ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ ഹർജി നല്കാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം നിലവിലെ പ്രോസിക്യൂട്ടർ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ മാത്രമല്ല കോടതിയെ സഹായിക്കാനുള്ള ഉദ്യോഗസ്ഥൻ കൂടിയാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്ന ചെന്നിത്തലയുടെ ആവശ്യവും തള്ളിക്കൊണ്ട് കോടതി വിധിയിൽ പറയുന്നു.
കൈയാങ്കളി കേസിൽ സുപ്രീം കോടതിയിൽ വരെ നിയമപോരാട്ടം നടത്തിയതിനാൽ തനിക്ക് തടസഹർജി ഫയൽ ചെയ്യാൻ അധികാരമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിർവാദം. കേസിൽ അപരിചിതരെ കക്ഷി ചേർക്കാൻ കഴിയില്ലെന്ന് വിധിയിൽ സി ജെ എം കോടതി വ്യക്തമാക്കി.
കേസിൽ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നീ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികളുടെ വാദം കോടതി ഈ മാസം 23 ന് കേൾക്കും.