
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലില്‍ ഭർത്താവിന്റെ പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി വീട്ടുകാർ.
സംഭവം നടന്ന ദിവസം മകളെ തിരികെ വീട്ടില്‍ കൊണ്ടാക്കാൻ അതുലിനോട് ആവശ്യപ്പെട്ടതായി ആരതിയുടെ അച്ഛൻ ബൈജു പറഞ്ഞു. പല പ്രശ്നങ്ങളും ആരതി വീട്ടില്‍ പറഞ്ഞിട്ടില്ല. താൻ ഗള്‍ഫില്‍ നിന്ന് വന്നിട്ട് മകളെ തിരികെ കൊണ്ടുവരാൻ ഇരുന്നതാണ്.
അതുലും മകളും പലതവണ കൗണ്‍സിലിങ്ങിന് പോയിരുന്നുവെന്നും അതുലും മറ്റൊരു പെണ്‍കുട്ടിയുമായുള്ള ചിത്രങ്ങളെചൊല്ലി ഇരുവർക്കും ഇടയില്‍ വഴക്കുണ്ടായിരുന്നുവെന്നും അച്ഛൻ പറഞ്ഞു. ബന്ധം വേർപ്പെടുത്തണമെന്ന് ആരതി ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുല്‍ ആരതിയെ മർദ്ദിക്കുന്നത് അതുലിന്റെ വീട്ടുകാർക്കും അറിയാമായിരുന്നെന്ന് ആരതിയുടെ അമ്മ ജിനു പറഞ്ഞു. വീട്ടുകാരെ മർദ്ദന വിവരം അറിയിച്ചതാണ്. പക്ഷേ ഇടപെട്ടില്ല. കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങി. പ്രശ്നങ്ങള്‍ കാരണം ആരതി ഇതിനു മുൻപ് വീട്ടില്‍ വന്നു നിന്നിട്ടുണ്ട്. പക്ഷേ അതുലിനോടുള്ള സ്നേഹം കാരണം ആരതി തിരികെ പോയതാണെന്നും അമ്മ പറഞ്ഞു.
സംഭവദിവസം മകളോട് വീട്ടില്‍ വരാൻ ആവശ്യപ്പെട്ടതാണ്. പക്ഷേ ആരതി വീട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല. അതുലിന് ഒരുപാട് കടങ്ങള്‍ ഉണ്ടായിരുന്നതായും ആരതിയുടെ ബാക്കിയുള്ള സ്വർണം അതുല്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അമ്മ പറഞ്ഞു. അതേ ചൊല്ലിയും ഇരുവർക്കും ഇടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
മകളെ നഷ്ടമായി, മറ്റൊരു കുട്ടിയുടെ ഭാവി കൂടി ഇനി തകരാൻ പാടില്ല. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ആരതിയുടെ അമ്മ പറഞ്ഞു.







