സിന്ധുവിനെ കൊന്നത് ക്രൂരമായ മർദ്ദനത്തിന് ശേഷം ശ്വാസം മുട്ടിച്ച്; മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ പുറത്ത്; സംസ്ഥാനത്തിനകത്തും പുറത്തും ബിനോയിക്കായി വ്യാപക തിരച്ചിൽ

സിന്ധുവിനെ കൊന്നത് ക്രൂരമായ മർദ്ദനത്തിന് ശേഷം ശ്വാസം മുട്ടിച്ച്; മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ പുറത്ത്; സംസ്ഥാനത്തിനകത്തും പുറത്തും ബിനോയിക്കായി വ്യാപക തിരച്ചിൽ

സ്വന്തം ലേഖകൻ

ഇടുക്കി: അടിമാലി കൊലപാതകത്തിൽ കൊല്ലപ്പെട്ട സിന്ധുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ പുറത്തുവന്നു. സിന്ധുവിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സിന്ധുവിന് ക്രൂരമായി മർദ്ദനമേറ്റിരുന്നതായും, വാരിയെല്ലുകൾ പൊട്ടിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. സംസ്ഥാനതിനകത്തും പുറത്തും വ്യാപക തിരച്ചിൽ തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിന്ധുവിന്റെ മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയ ബിനോയ് മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത് വൻ ശ്രമങ്ങളാണ്. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചു മൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി. വസ്ത്രം പൂർണമായും മാറ്റിയിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച രാവിലെ പുറത്തെടുത്തു. കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.

സിന്ധുവിന്റെ സഹോദരന്റെ കേസുമായി ബന്ധപ്പെട്ട് 6 വർഷം മുൻപ് കോടതിയിൽ എത്തിയപ്പോഴാണ് സിന്ധുവുമായി ബിനോയി അടുപ്പത്തിലായത്. ഈ സമയം മറ്റൊരു ക്രിമിനൽ കേസിൽ ബിനോയി കോടതിയിൽ എത്തിയതായിരുന്നു. ആ പരിചയം വളർന്ന് സൗഹൃദമായി.

സിന്ധുവിന്റെ ഭർത്താവായ പെരിഞ്ചാംകുട്ടി താമഠത്തിൽ ബാബുവിന് അടുത്തിടെ കാൻസർ ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രോഗബാധിതനായതോടെ, അകൽച്ച കണക്കാക്കാതെ സിന്ധു ഭർത്താവിനെ കാണാൻ ആശുപത്രിയിൽ പോയി. ഇത് ബിനോയിക്ക് ഇഷ്ടമായില്ല. വിലക്കുകയും ചെയ്തു.

തിരിച്ച് വന്നത് മുതൽ സിന്ധുവുമായി ബിനോയി തർക്കവും വഴക്കുമായി.ഇതിനിടയിൽ ബാബു പെരിഞ്ചാംകുട്ടിയിലെ വീട്ടിലെത്തി. ഇവിടെയും സിന്ധു പോകാൻ ശ്രമിച്ചിരുന്നു. ഇതോടെ, തന്നിൽ നിന്ന് സിന്ധു അകലുകയാണെന്ന് ബിനോയിക്ക് തോന്നി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് സിന്ധുവിന്റെ മാതാവ് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതോടെ ബിനോയ് മുങ്ങി. വെള്ളിയാഴ്ച, ബിനോയിയുടെ വീടിന്റെ അടുപ്പിനു കീഴിൽ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

അടുക്കളയുടെ അടുപ്പിനു താഴെ 2 അടിയോളം താഴ്ചയിൽ ബന്ധുക്കൾ മണ്ണ് നീക്കം ചെയ്തതോടെ 4 വിരലുകൾ കണ്ടെത്തി. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തുകയായിരുന്നു. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ 11നു സിന്ധുവിന്റെ മകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് ഇയാൾ പറഞ്ഞയച്ചു. തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം.

പിറ്റേന്ന് മകൻ തിരികെ എത്തിയപ്പോൾ അമ്മയെ കണ്ടില്ല. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ബിനോയ് സ്ഥലംവിട്ടതോടെ ഇയാളെയും സിന്ധുവിനെയും കണ്ടെത്തുന്നതിനുള്ള ശ്രമം ഊർജിതമാക്കിയത്.