
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളുടെ ശിക്ഷാവിധി ഇന്ന് വൈകീട്ട് 3.30ന്. ശിക്ഷയിൻ മേലുള്ള വാദം പൂർത്തിയായി. ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സുനി മാത്രമല്ലേ യഥാർഥത്തില്‍ കുറ്റം ചെയ്തതെന്നായിരുന്നു കോടതിയുടെ ചോദ്യം. യഥാർഥ പ്രതി മറഞ്ഞിരിക്കുകയാണെന്നും കുറ്റം ചെയ്തത് എല്ലാവരും ചേർന്നാണെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
അനാവശ്യ വിവാദങ്ങള്‍ തുടക്കംമുതല്‍ സൃഷ്ടിച്ചെന്നും തന്‍റെ ഭൂതകാലം തിരയേണ്ടവർ തിരഞ്ഞോളൂവെന്നും ജഡ്ജി ഹണി എം. വർഗീസ് വാദത്തിനിടെ പറഞ്ഞു. പ്രതികളായ മാർട്ടിനും പ്രദീപും വാദത്തിനിടെ പൊട്ടിക്കരഞ്ഞു. ഒന്നാം പ്രതി പള്‍സർ സുനി എന്ന സുനില്‍ എൻ.എസ്., രണ്ടാം പ്രതി മാർട്ടിൻ ആന്‍റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാള്‍ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പള്‍സര്‍ സുനി ഏഴര വര്‍ഷം റിമാന്‍ഡ് തടവുകാരന്‍ ആയിരുന്നു. മറ്റ് പ്രതികളും അഞ്ച് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിരുന്നു.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, തെളിവ് നശിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, ഇത് പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എട്ടാം പ്രതി നടന്‍ ദിലീപ് അടക്കമുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







