ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചു; കഞ്ചാവ് കേസ് പ്രതിയായ യുവാവ് അറസ്റ്റിൽ

ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചു; കഞ്ചാവ് കേസ് പ്രതിയായ യുവാവ് അറസ്റ്റിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കഞ്ചാവ് കേസ് പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയറുവേദനയെ തുടർന്നു കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്നു കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കാരാപ്പുഴയിൽ വാടകയ്ക്കു താമസിക്കുന്ന കുടമാളൂർ രാജീവത്തിൽ അരവിന്ദിനെ(20)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ അനൂപ് ജോസ് അറസ്റ്റ് ചെയ്തത്. കഞ്ചാവുമായി നേരത്തെ ഗാന്ധിനഗർ പൊലീസ് തന്നെ അറസ്റ്റ് ചെയ്തിട്ടുള്ള ഇയാൾ ജയിലിലും കഴിഞ്ഞിട്ടുണ്ട്.
നഗരത്തിലെ സെക്കൻഡ് ഹാൻഡ് കടയിലെ ജീവനക്കാരനാണ് പിടിയിലായ അരവിന്ദ്. കുടമാളൂരിൽ നിന്നും നഗരത്തിലേയ്ക്കു പോകുന്നതിനായി അരവിന്ദും പെൺകുട്ടിയും ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്. ഈ യാത്രയ്ക്കിടെയാണ് അരവിന്ദ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്നു പല തവണ ഇയാളുടെ കാരാപ്പുഴയിലെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വയർ വേദന അനുഭവപ്പെട്ടതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്നു കണ്ടെത്തിയത്. തുടർന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.