Spread the love

ന്യൂഡൽഹി : ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ സമർപ്പിക്കേണ്ട സ്വയം സാക്ഷ്യപത്ര ഫോം ഇനി മുതൽ ‘എയർ സുവിധ’ ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാക്കും. മുൻപുണ്ടായിരുന്ന പേപ്പർ ഫോമുകൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. എബോള വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ അടിയന്തര നടപടി.

video
play-sharp-fill

വിമാനത്താവളങ്ങളിൽ പേപ്പർ ഫോമുകൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് യാത്രക്കാരിൽ നിന്ന് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് വ്യോമയാന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഇടപെട്ടത്. ഇരുമന്ത്രാലയങ്ങളിലെയും ഉന്നതർ യോഗം ചേർന്നാണ് പേപ്പർ ഫോം ഒഴിവാക്കാനും യാത്രക്കാർ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനും ആവശ്യപ്പെട്ടത്. പുതിയ സംവിധാനം നിലവിൽ വന്നതോടെ യാത്രക്കാർക്ക് വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഡിജിറ്റൽ ഫോം പൂരിപ്പിച്ചു നൽകാനാകും. ഇത് വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരുടെ യാത്രാ വിവരങ്ങളും ആരോഗ്യസ്ഥിതിയും കൃത്യമായി നിരീക്ഷിക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കും.