
തിരുവനന്തപുരം: നിപയിൽ ആശ്വാസം. നിപ രോഗബാധിതന്റെ സമ്പർക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.
നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4പേരും ഉയർന്ന വിഭാഗത്തിൽപ്പെട്ട 14പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലാണ്.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിലെ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 86 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗബാധ റിപ്പോർട്ട് ചെയ്ത ജൂൺ 11 മുതൽ രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രം, ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകർ ടീം ആയി വീടുകളിൽ സന്ദർശനം നടത്തി വരുന്നുണ്ട്.
നിപ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ യഥാസമയം കണ്ടെത്തുന്നതിനായാണ് ഗൃഹ സന്ദർശനം. ഇന്ന് (ജൂൺ 24) നടത്തിയ സന്ദർശനത്തിൽ പനിയുള്ള 35 പേരെ കണ്ടെത്തി ഇതിൽ 5 പേരെ ആശുപത്രികളിലേക്ക് റഫർ ചെയ്തു.
സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 92 ഫോൺവിളികൾ എത്തിയിട്ടുണ്ട്.
സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.







