
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി രാജിവെച്ചതിന് പിന്നാലെ മുൻ പ്രസിഡന്റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ബാബുരാജ്. സംഘടനയുടെ വാർഷിക കണക്കുകളിൽ ഗുരുതരമായ പിഴവുകളുണ്ടായിരുന്നുവെന്നും കുടുംബസംഗമത്തിനായി ചെലവഴിച്ച 67 ലക്ഷം രൂപയുടെ കണക്ക് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിന്റെയും കണക്കുകളുടെയും ഉത്തരവാദിത്വം ട്രഷറർ ഏറ്റെടുക്കാൻ തയ്യാറായില്ലെന്നും ബാബുരാജ് പറഞ്ഞു. റിപ്പോർട്ട് പാസാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ല. ഇത്രയും നാൾ ഭരണസമിതി “വുമൺ കാർഡ്” ഉപയോഗിച്ച് വിമർശനങ്ങളെ പ്രതിരോധിക്കുകയായിരുന്നുവെന്നും, എന്നാൽ ജനറൽ ബോഡിയിൽ അത് പൊളിഞ്ഞുവീണുവെന്നും അദ്ദേഹം വിമർശിച്ചു.
അൻസിബയുടെ പരാതിയിൽ നടപടി സ്വീകരിക്കേണ്ടത് അന്നത്തെ പ്രസിഡന്റ് ശ്വേത മേനോൻ ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ബാബുരാജ്, “അമ്മയ്ക്ക് ഇതുമായി ബന്ധമില്ല” എന്ന നിലപാട് സ്വീകരിക്കുന്ന പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് ചോദിച്ചു. ടിനി ടോമിന്റെയും അൻസിബയുടെയും പരാതികൾ നേരത്തെ തന്നെ പരിഹരിക്കാമായിരുന്നുവെങ്കിലും അത് വഷളാക്കിയത് ശ്വേത മേനോനും സംഘവുമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ജനറൽ ബോഡി എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം താൻ നിൽക്കുമെന്നാണ് മോഹൻലാൽ വ്യക്തമാക്കിയതെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






