
കാഞ്ഞങ്ങാട്: ലൈസൻസും രജിസ്ട്രേഷനും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകളില്‍ കൗമാരക്കാർ നടത്തുന്ന അപകടകരമായ യാത്രകള്‍ക്കെതിരെ ഹോസ്ദുർഗ് പൊലീസ് കർശന നടപടി തുടങ്ങി.
കാഞ്ഞങ്ങാട് ടൗണിലും പരിസരങ്ങളിലും ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയില്‍ കുട്ടികള്‍ ഓടിച്ച 12 ഇലക്ട്രിക് സ്കൂട്ടറുകള് കസ്റ്റഡിയിലെടുത്തു.
10-ഓളം വയസ്സുള്ള കുട്ടികള്‍ പോലും ഹെല്‍മറ്റ് ധരിക്കാതെ, മൂന്ന് പേരെ വരെ ഇരുത്തി അശ്രദ്ധമായി വാഹനമോടിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൗണില്‍ വലിയ രീതിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാനും മറ്റ് വാഹനങ്ങളെ അപകടത്തില്പെടുത്താനും ഇത്തരക്കാരുടെ പാച്ചില്‍ കാരണമാകുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.
ലൈസൻസും രജിസ്ട്രേഷനും വേണ്ട എന്ന കമ്പനികളുടെ പരസ്യവാചകങ്ങള്‍ തെറ്റായ രീതിയിലാണ് കുട്ടികളും രക്ഷിതാക്കളും മനസ്സിലാക്കുന്നത്. ഹെല്‍മെറ്റും സൈഡ് മിററും പോലും ഇല്ലാതെ, 10 വയസ്സു മുതലുള്ള കുട്ടികള്‍ ടൗണിലെ തിരക്കേറിയ റോഡുകളിലൂടെ തലങ്ങും വിലങ്ങും പായുന്ന അവസ്ഥയാണുള്ളത്.
ഇത്തരം സ്കൂട്ടറുകള് നിരന്തരം അപകടങ്ങളില്‍പെടുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുരേഷ് ബാബുവിന്റെ നിർദേശപ്രകാരം ട്രാഫിക് എസ്.ഐ പ്രദീപ്കുമാറും സംഘവും പരിശോധന ശക്തമാക്കിയത്.







