
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയെ പരിഹസിക്കുന്നവർക്കെതിരെ രൂക്ഷമായ മറുപടിയുമായി എഴുത്തുകാരി എസ്.
ശാരദക്കുട്ടി രംഗത്തെത്തി. സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന വർഗത്തിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് അവർ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സ്വന്തം വീട്ടുപണികള്‍ക്ക് ശേഷം മറ്റുള്ളവരുടെ വീടുകളില്‍ പണിയെടുക്കാൻ ഓടുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഈ പദ്ധതി നല്കുന്ന സാമ്പത്തിക ആശ്വാസം വളരെ വലുതാണെന്നും അവർ ഓർമ്മിപ്പിച്ചു.
കെഎസ്ആർടിസിക്ക് മാത്രമല്ല, സ്വകാര്യ ബസ്സുടമകള്‍ക്കും ഈ തീരുമാനം സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന യാഥാർത്ഥ്യം അംഗീകരിക്കുമ്പോഴും, അദ്ധ്വാനിക്കുന്ന സ്ത്രീകളുടെ ജീവിതത്തില്‍ ഈ ഇളവ് വലിയ മാറ്റമുണ്ടാക്കുമെന്നാണ് ശാരദക്കുട്ടിയുടെ പക്ഷം. നനഞ്ഞ കുടയും ബാഗുമായി ദീർഘദൂരം നടന്നുപോകുന്ന സ്ത്രീകളുടെ കഷ്ടക്കാഴ്ചകള്ക്ക് ഈ മാസം 15-ാം തീയതി മുതല്‍ വിരാമമാകുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. നാം അടയ്ക്കുന്ന നികുതിപ്പണം അടിസ്ഥാന വിഭാഗത്തിലെ സ്ത്രീകള്‍ക്ക് പ്രയോജനകരമാകുന്നതില് തനിക്ക് വ്യക്തിപരമായ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.
പാവപ്പെട്ട സ്ത്രീകളുടെ തുച്ഛമായ വരുമാനം കൊണ്ടല്ല ഖജനാവ് ഭദ്രമാക്കേണ്ടതെന്ന് വ്യക്തമാക്കിയ ശാരദക്കുട്ടി, സർക്കാരിന്റെ ഈ സംരംഭം വിജയകരമായി തുടരട്ടെയെന്നും ആശംസിച്ചു. സർക്കാരിന്റെ ഇച്ഛാശക്തിയെ പ്രശംസിച്ചും, പദ്ധതിയെ അനുകൂലിച്ചും ശാരദക്കുട്ടിയുടെ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം നടപടികള്‍ സാമൂഹികമായ നീതി ഉറപ്പാക്കാൻ അനിവാര്യമാണെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേരും പങ്കുവെക്കുന്നത്.






