Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്തിന് സമീപം കുഴിത്തുറ റെയില്‍വേ സ്റ്റേഷനില്‍ അതിരാവിലെ ഗുരുവായൂർ-ചെന്നൈ എക്സ്പ്രസില്‍ നിന്ന് ഒന്നരക്കിലോയിലധികം സ്വർണം (ഏകദേശം 2.5 കോടി രുപ) അടങ്ങിയ ബാഗ് അതിവിദഗ്ദ്ധമായി മോഷ്ടിച്ച എട്ടു പ്രതികളെ ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, തമിഴ്നാട് ഗവണ്‍മെൻറ് റെയില്‍വേ പോലീസും ചേർന്ന് അതിസാഹസികമായി കീഴടക്കി.

video
play-sharp-fill

കഴിഞ്ഞമാസം 15ന് രാത്രി തൃശ്ശൂരില്‍ നിന്ന് ചെന്നൈയ്ക്ക് പോയ ഗുരുവായൂർ എക്സ്പ്രസ്സിന്റെ പുറകിലത്തെ ജനറല്‍ കോച്ചില്‍ കുഴിത്തുറയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. തിരുനെല്‍വേലി ഭാഗത്തുള്ള ജ്വല്ലറികളിലേക്ക് കൊണ്ടുപോയ ഒന്നര കിലോ സ്വർണാഭരണങ്ങള്‍ അടങ്ങിയ ബാഗാണ് പ്രതികള്‍ മോഷ്ടിച്ചത്.. കുഴിത്തുറയില്‍ ഇറങ്ങി രക്ഷപെട്ട പ്രതികള്‍ മുൻനിശ്ചയിച്ച പ്രകാരം വീണ്ടും തൃശൂരില്‍ ഒത്തുകൂടുകയും സ്വർണാഭരണങ്ങള്‍ പങ്കിട്ടെടുക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു മാസക്കാലമായി രാപകല്‍ വ്യത്യാസമില്ലാതെ നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തൃശ്ശൂരിലും കുഴിത്തറയിലുമുള്ള ഏകദേശം 500ല്‍ അധികം CCTV ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സമാഹരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനെല്‍വേലിയില്‍ ജൂവലറികള്‍ക്ക് ആവശ്യമായ സ്വർണാഭരണങ്ങള്‍ പണിത് തയ്യാറാക്കി തിരികെ കൊണ്ടുപോകുമ്പോഴാണ് സ്വർണാഭരണങ്ങള്‍ അടങ്ങിയ ബാഗ് പ്രതികള്‍ മോഷ്ടിച്ച്‌ ഓടി രക്ഷപ്പെട്ടത്. അന്നേദിവസം രാവിലെ മുതല്‍ കുഴിത്തുറ ഭാഗത്തുള്ള മുഴുവൻ CCTV കളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ അന്വേഷണം തൃശൂർ ഭാഗത്തേക്ക് മാറ്റുകയായിരുന്നു.

കൈക്കലാക്കിയ സ്വർണം ഗുണ്ടാ സംഘത്തിൻ്റെ നേതാവ് കണ്ണമ്പത്തൂർ രഞ്ജിത്തിന്റെ കൈവശം എത്തിക്കുകയും ഉടൻ തന്നെ ഉരുക്കി ബാറുകള്‍ ആക്കി പ്രതികള്‍ കേരളം വിട്ട് ബാംഗ്ലൂർ, അട്ടപ്പാടി, തിരുപ്പതി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ഒളിവില്‍പ്പോവുകയു ചെയ്തു.

തൃശൂരിലേയും, കുഴിത്തുറയിലേയും ടവർ ഡമ്പുകള്‍ പരിശോധിക്കുകയും, സംശയിക്കുന്ന പ്രതികളുടെ മൊബൈല്‍ ലൊക്കേഷൻ പരിശോധിക്കുകയും സൈബർ സെല്ലിന്റെ പ്രത്യേക സഹായത്തോടെ പ്രതികളുടെ ഒളിത്താവളം കണ്ടു പിടിക്കുകയും അവിടെ നിന്ന് പുകച്ച്‌ പുറത്തു ചാടിക്കുകയും ചെയ്തു.

മേഷണത്തിനായി മാത്രം നിരവധി സിം കാർഡുകള്‍ പ്രതികളുടെ ബന്ധുക്കളുടെ പേരില്‍ വാങ്ങുകയും അതുപയോഗിച്ച്‌ മോഷണസമയംവരെ സംസാരിക്കുകയും അതിനു ശേഷം മൊബൈലും, സിം കാർഡുകളും സംഘത്തലവൻ രഞ്ജിത്ത് മറ്റുള്ള പ്രതികളില്‍ നിന്ന് വാങ്ങി അന്നേ ദിവസം നശിപ്പിക്കുകയും ചെയ്തിരുന്നു
അതിനാല്‍ ആദ്യം അന്വേഷണം അല്പം വഴിമുട്ടുകയും ചെയ്തിരുന്നു. എന്നാല്‍ തന്ത്രപരമായ മറ്റ് നീക്കങ്ങളിലൂടെ പ്രതികളെ വരുതിയിലാക്കാൻ RPFന് കഴിഞ്ഞു. തൃശൂർ സ്വദേശികളായ കണ്ണമ്പത്തൂർ രഞ്ജിത്ത്, അബു താഹിർ, ഗോപകുമാർ, ഷറഫുദ്ദീൻ, സിദ്ധിഖ്, സുജിത്ത്, റാഫേല്‍, ഡോളി, വിപിൻ എന്നിവരാണ് പ്രതികള്‍. ഇതില്‍ ഗോപകുമാർ ത്രിശ്ശൂരിലെ ഹണിട്രാപ്പ് കേസ്സിലും പ്രതിയാണ്. ഇവരില്‍ നിന്ന് മോഷണം പോയ സ്വർണ്ണവും, ഏകദേശം 50 ലക്ഷം രൂപയും, മോഷണത്തിനായി ഉപയോഗിച്ച 2 കാറുകളടക്കം മറ്റ് വാഹനങ്ങളും പിടിച്ചെടുത്തു.

RPF തിരുവനന്തപുരം സീനിയർ ഡിവിഷണല്‍ സെക്യൂരിറ്റി ഷകമ്മീഷണർ മുഹമ്മദ് ഹനീഫിൻ്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഇൻസ്പെക്ടർമാരായ എ.ജെ. ജിപിൻ, ബി.എല്‍. ബിനുകുമാർ, സെല്‍വി, ക്രൈം ഇൻ്റലിജൻസ് ഉദ്ധ്യോഗസ്ഥരായ പ്രെയ്സ് മാത്യു, ഫിലിപ്സ് ജോണ്‍, അണ്ണാദുരൈ, കാർത്തിക്, സിജോ സേവ്യർ, വിജയകുമാർ, കെ.എൻ. ഷിജു, ശ്രീജിത്ത്, സെല്‍വ ഗണേഷ്‌, വീരവേല്‍, ജോസ്, വിപിൻ, അജീഷ്, ഷിജു പി., ബൈജു, വിജീഷ്, അനീഷ് തോമസ്, മനോജ്, നിഖില്‍ എന്നിവരുടെ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

പ്രതികള്‍ തൃശ്ശൂർ ജില്ലയിലെ നിരവധി കൊലക്കേസ്, പിടിച്ചുപറി, സംഘം ചേർന്നുള്ള മർദ്ദനം, കഞ്ചാവ് കടത്തല്‍ മുതലായ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഇവരില്‍ മൂന്നുപേർ കാപ്പാ കേസ് പ്രതികളുമാണ്.
സ്വർണ്ണവുമായി തിരുനെല്‍വേലിയിലേക്ക് പോകുന്ന ആളിൻ്റെ പൂർണ്ണവിവരവും, ഫോട്ടോയും പ്രതികളായ ഗുണ്ടകള്‍ക്ക് കൈമാറിയ തൃശൂർ കമ്പനിപ്പടി സ്വദേശി റാഫേല്‍ ഒളിവിലാണ്.