
കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുടെ ഉത്തരവിറങ്ങി. ഗതാഗത സെക്രട്ടറി അനുപമ ടിവി ഐഎഎസ് ആണ് ഉത്തരവിറക്കിയത്. ഓർഡിനറി ബസിൽ പതിനഞ്ചാം തീയതി മുതലാണ് സൗജന്യ യാത്ര. കെഎസ്ആർടിസിക്കുള്ള തിരിച്ചടവിൽ ആശങ്ക വേണ്ടെന്നും, കൃത്യമായി അത് ട്രഷറിയിൽ നിന്ന് എത്തുമെന്നും ഗതാഗത മന്ത്രി സിപി ജോൺ പറഞ്ഞു. സ്വകാര്യ ബസ് മേഖലയുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രിയദർശിനി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഉപയോഗപ്രദമാകുന്നതാണ്. പദ്ധതിയുടെ നിർവ്വഹണ ഫലവും നടപ്പാക്കൽ രീതിയുടെ കാര്യക്ഷമതയും വിലയിരുത്തിയ ശേഷം തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിക്കും.
പദ്ധതിയുടെ സാമ്പത്തിക ചെലവ് പൂർണ്ണമായി സംസ്ഥാന സർക്കാർ വഹിക്കുന്നതും കെഎസ്ആർടിസിയുടെ ധനപരമായ കരാർ ബാദ്ധ്യതകളും, ദൈനംദിന ഓപ്പറേഷണൽ ചെലവു തുകകളും ഉറപ്പ് വരുത്തികൊണ്ട് സുഗമമായ ഒരു ക്യാഷ് ട്രാൻസ്ഫർ – ഫിനാൻഷ്യൽ മാനേജ്മെന്റ്റ് സംവിധാനം നടപ്പാക്കുന്നതുമാണ്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിനുള്ള ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിനുള്ള നടപടി കെഎസ്ആർടിസി ആവിഷ്കരിക്കും.






