Spread the love

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ ആവശ്യങ്ങള്‍ക്കായി വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ കരാര്‍ കാലാവധി വരും ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെ, പുതിയ കരാര്‍ ഒപ്പിടേണ്ടതില്ലെന്ന നിലപാടിലേക്ക് വി.ഡി.
സതീശന്‍ സര്‍ക്കാര്‍ നീങ്ങുന്നതായി സൂചന. സാമ്പത്തിക പ്രതിസന്ധിയും കടുത്ത ജനവിരുദ്ധ വികാരവും കണക്കിലെടുത്ത് അതീവ കരുതലോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തെ സമീപിക്കുന്നത്. കരാര്‍ പുതുക്കണോ അതോ അവസാനിപ്പിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര വകുപ്പും പോലീസും സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

video
play-sharp-fill

മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ യു.ഡി.എഫ്. ഇതിനെതിരെ കടുത്ത രാഷ്ട്രീയ ആയുധമാക്കിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നത് ധൂര്‍ത്താണെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്റെ പ്രധാന വിമര്‍ശനം. അതിനാല്‍ത്തന്നെ, അധികാരത്തിലെത്തിയ ശേഷം ഈ ‘ആകാശ ആഡംബരം’ തുടരാന്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ചിപ്‌സണ്‍ ഏവിയേഷനുമായി മൂന്നുവര്‍ഷത്തേക്കായിരുന്നു മുന്‍ സര്‍ക്കാര്‍ കരാറുണ്ടാക്കിയിരുന്നത്. പ്രതിമാസം 25 മണിക്കൂര്‍ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് വാടകയായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, കരാര്‍ വ്യവസ്ഥ പ്രകാരം ഹെലികോപ്ടര്‍ പറന്നില്ലെങ്കിലും ഈ ഭീമമായ തുക കമ്പനിക്ക് നല്‍കണമായിരുന്നു. ഒരു മാസം പോലും ഈ ഹെലികോപ്ടര്‍ നിശ്ചിത സമയം പറന്നിട്ടില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പുതിയൊരു കരാറിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് ധനവകുപ്പും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാവോവാദി നിരീക്ഷണം, ദുരന്ത നിവാരണം എന്നിവയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്ന പ്രത്യേക ഫണ്ടില്‍ നിന്നാണ് ഇതുവരെ ഹെലികോപ്ടറിന്റെ വാടക നല്‍കിയിരുന്നത്. എന്നാല്‍ നിലവില്‍ ഈ കേന്ദ്രഫണ്ടില്‍ 75 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. കരാര്‍ ഇനിയും നീട്ടുകയാണെങ്കില്‍ വാടകയിനത്തില്‍ വരുന്ന കോടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ഖജനാവില്‍ നിന്ന് കണ്ടെത്തേണ്ടി വരും. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഇത് അസാധ്യമാണ്.

ഈ കരാര്‍ കൊണ്ട് സംസ്ഥാനത്തിന് ഉണ്ടായ ഏക നല്ല കാര്യം ഇത് എയര്‍ ആംബുലന്‍സായി ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നത് മാത്രമാണ്. അവയവദാനവുമായി ബന്ധപ്പെട്ട് അടിയന്തര ഘട്ടങ്ങളില്‍ ഹൃദയവും മറ്റ് അവയവങ്ങളും അതിവേഗം എത്തിക്കാന്‍ ഏഴു തവണ ഈ ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നു. വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു എന്നത് മാത്രമാണ് ഈ പദ്ധതിയുടെ ഒരേയൊരു പോസിറ്റീവ് വശം.
ഹെലികോപ്ടര്‍ കരാര്‍ പൂര്‍ണ്ണമായും റദ്ദാക്കുമ്പോള്‍ എയര്‍ ആംബുലന്‍സ് സംവിധാനം ഇല്ലാതാകുമെന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്. എന്നാല്‍, ഇതിനായി മാസം തോറും 80 ലക്ഷം രൂപ നല്‍കി ഹെലികോപ്ടര്‍ സ്ഥിരമായി നിര്‍ത്തിയിടുന്നതിന് പകരം, ആവശ്യാനുസരണം മാത്രം ഹെലികോപ്ടര്‍ കമ്പനികളുടെ സേവനം തേടുന്ന പുതിയൊരു ബദല്‍ നയം രൂപീകരിക്കുന്നതിനെക്കുറിച്ച്‌ വി.ഡി. സതീശന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മാവോവാദി നിരീക്ഷണം, വി.ഐ.പി. യാത്രകള്‍ എന്നിവയ്ക്കായി ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത് വിരളമായതിനാല്‍ കരാറുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഒട്ടും താല്പര്യം കാണിക്കുന്നില്ല. ജനക്ഷേമ പദ്ധതികള്‍ക്ക് പണമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ഹെലികോപ്ടറിനായി പണം ഒഴുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാകും. അതിനാല്‍, വരും ദിവസങ്ങളില്‍ ഉന്നതതല യോഗം ചേര്‍ന്ന് കരാര്‍ അവസാനിപ്പിക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം സര്‍ക്കാര്‍ നടത്താനാണ് സാധ്യത.