
തിരുവനന്തപുരം: തിരുവനന്തപുരം കട്ടേല സ്കൂളിലെ പ്രവേശനോത്സവത്തിനിടെ കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി ബിജെപി നേതാവും കഴക്കൂട്ടം എംഎല്‍എയുമായ വി.മുരളീധരൻ.
സംഭവത്തിന് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം നല്കാൻ ശ്രമിക്കുകയാണെന്ന് എംഎല്‍എ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി. ദേശാഭിമാനി പത്രം ചീറ്റിയ വിഷം വസ്തുത തിരക്കാതെ മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എംഎല്‍എയുടെ വിശദീകരണം ഇങ്ങനെ
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കട്ടേല മോഡല്‍ സ്കൂളിലെ കുരുന്നുകള്‍ക്ക് മിഠായിയും വാങ്ങിയാണ് ഞാൻ പ്രവേശനോല്‍സവത്തിന് പോയത് എന്നത് വസ്തുതയാണ്. മറ്റാരും വിതരണം ചെയ്യാൻ ഏല്‍പ്പിച്ചതല്ല. അവിടെ ചെന്നപ്പോള്‍ മന്ത്രി എത്തി, പരിപാടി തുടങ്ങാറായി. വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാൻ നിന്നാല്‍ മന്ത്രിയടക്കം മറ്റുള്ളവർ പിന്നെയും കാത്തു നില്‍ക്കേണ്ടി വരും.
കുട്ടികള്‍ക്ക് വാങ്ങിയ മിഠായി അവർക്ക് കൊടുക്കണമല്ലോ. വേഗത്തില്‍ വിതരണം പൂർത്തിയാക്കാൻ മേശ തോറും ഒന്നിച്ച് നല്കി..! ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിൻ്റെ നിറം കൊടുക്കാൻ ശ്രമിച്ചത്. എത്ര കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാർട്ടി കുഞ്ഞുങ്ങളില്‍പ്പോലും കുത്തി നിറയ്ക്കാൻ ശ്രമിച്ചത് എന്ന് നോക്കൂ. ദേശാഭിമാനി ചീറ്റിയ വിഷം, വസ്തുത തിരക്കാതെ ഏറ്റെടുത്തു, ബിജെപി വിരോധം തലയ്ക്കു പിടിച്ച മറ്റ് മാധ്യമങ്ങള്‍ !
തിരഞ്ഞെടുപ്പില്‍ ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിൻ്റെയും അവരുടെ അടിമകളുടെയും കണ്ണു തുറന്നിട്ടില്ല എന്ന് ചുരുക്കം!’ – ഇതാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പില്‍ വി മുരളീധരൻ പറയുന്നത്. നിയമസഭ തല്ലിത്തകർത്ത ശിവൻകുട്ടി അപ്പൂപ്പനില്‍ നിന്ന് “സംസ്ക്കാരം” പഠിക്കേണ്ട ഗതികേട് തല്ക്കാലം ഇല്ലെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.







