
മുൻ കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന്‍റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡുകളിൽ ശക്തമായ പ്രതിഷേധവുമായി മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിൻ കുറിച്ചു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർദ്ധിച്ചുവരികയാണെന്നും, ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ നേതാക്കൾ മുൻപ് ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന് സ്റ്റാലിൻ ഓർമ്മിപ്പിച്ചു. പിണറായി വിജയനെ എന്തുകൊണ്ടാണ് ബിജെപി സർക്കാർ ലക്ഷ്യമിടാത്തത് എന്ന് ആവർത്തിച്ച് ചോദിച്ച ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ പൊള്ളത്തരമാണ് ഈ റെയ്ഡിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






