
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കാൻ പോകുമ്പോഴും ഒരടി പിന്നോട്ടില്ലെന്നുറപ്പിച്ച് കെ സി വേണുഗോപാല്‍ പക്ഷം. ഇപ്പോള്‍ ഉണ്ടായ ബഹളങ്ങളിലും കോലാഹലങ്ങളിലും ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് കെ സി വേണുഗോപാല്‍ പക്ഷ നേതാവും കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍ വ്യക്തമാക്കി.
ഇപ്പോള്‍ നടക്കുന്ന ബഹളങ്ങളില്‍ പ്രസക്തിയില്ല. ജയിച്ചുവരുന്ന എംഎല്‍എമാരുടെ അഭിപ്രായമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതില്‍ എംഎല്‍എമാരുടെ ഭൂരിപക്ഷമാണ് തീരുമാനിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഫാസിസ്റ്റ് കടന്നുകയറ്റം തടയാൻ ശേഷിയുള്ളയാള്‍ കേരളത്തില്‍ മുഖ്യമന്ത്രിയാകണം. ഉമ്മൻചാണ്ടിയുടെ ഫ്ലെക്സ് കീറിയ സംഭവത്തില്‍ അങ്ങേയറ്റം വേദനയുണ്ട്. അവരെ കോണ്‍ഗ്രസുകാരായി കാണാൻ കഴിയില്ല. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നത് ലോക്ക് ചെയ്ത പ്രൊഫൈലുകളാണ്. സോഷ്യല്‍ മീഡിയ അഭിപ്രായം പാർട്ടി തീരുമാനത്തെ ബാധിക്കില്ലെന്നും കെ പി ശ്രീകുമാര്‍ പറഞ്ഞു.






