
വയനാട്: അമ്പലവയലിൽ മസ്ജിദില്‍ ഉസ്താദിന്റെ വേഷം ധരിച്ചെത്തി 1.6 ലക്ഷം കവർന്ന ബേപ്പൂർ സ്വദേശി അറസ്റ്റില്‍. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു മോഷണം നടന്നത്.
മഞ്ഞപ്പാറ ജുമാമസ്ജിദിലെ ഓഫീസ് മുറി തകർത്ത് 1,60,000 രൂപ കവർന്ന കേസിലാണ് ഷംസുദ്ദീൻ പിടിയിലായത്.ഉസ്താദിന്റെ വേഷം ധരിച്ചാണ് പ്രതി പള്ളി പരിസരത്തെത്തിയത്. ഓഫീസ് മുറിയുടെ പൂട്ട് അറുത്തുമാറ്റി അകത്തുകടന്ന ഇയാള്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയായിരിന്നു.
മോഷണത്തിന് ശേഷം ഓഫീസ് മുറി മറ്റൊരു താഴുപയോഗിച്ച് പൂട്ടി താക്കോല്‍ സമീപത്തുതന്നെ വെച്ചാണ് പ്രതി സ്ഥലംവിട്ടത്. രാവിലെ പള്ളിയിലെത്തിയ സെക്രട്ടറി അലവിയാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. പള്ളി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഉസ്താദിന്റെ വേഷധാരിയായ ഒരാള്‍ പുലർച്ചെ പള്ളിയിലേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. അമ്പലവയല്‍ ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുമ്പും പല പള്ളികളിലും സമാനമായ രീതിയില്‍ ഷംസുദ്ദീൻ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.







