
കോട്ടയം: കേരളാകോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരും.
നിയമസഭാ തിരഞ്ഞെടുപ്പിലെ സമ്പൂർണ പരാജയം വിലയിരുത്തും.
ചെയർമാൻ ജോസ് കെ മാണി യുടെ അദ്ധ്യക്ഷതയിൽ രാവിലെ മുതൽ വൈകിട്ട് വരെ നടക്കുന്ന യോഗത്തിന്റെ അജൻഡ നിയമസഭാ തിരഞ്ഞെടുപ്പ് വിലയിരുത്തൽ മാത്രമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ കോൺഗ്രസ് എം ഇടതു മുന്നണി വിട്ട് യു.ഡി.എഫിലെത്താനുള്ള നീക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ മുൻ കൈയെടുത്തു നടത്തിയെങ്കിലും പാർട്ടിയിലെ ഒരു വിഭാഗം എതിർത്തതോടെ പാർട്ടി പിളരുമെന്ന് ഭയന്ന് നീക്കം പൊളിച്ചു അവസരം നഷ്ടപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനം യോഗത്തിൽ ഉണ്ടായേക്കും.
ഇതിന്റെ പേരിൽ ജലസേചന മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ , റാന്നി എം.എൽ.എയായിരുന്ന പ്രമോദ് നാരായണൻ എന്നിവരെ പ്രതിസ്ഥാനത്തു നിറുത്തിയുള്ള ചർച്ച ഉണ്ടായേക്കും.
പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ പരാജയത്തിലെത്തിച്ചത് റോഷി അഗസ്റ്റിനാണെന്ന് സംസ്ഥാന കമ്മിറ്റിയംഗം ജയകൃഷ്ണൻ പുതിയേടത്ത് ആരോപിച്ചിരുന്നു.
യു.ഡി.എഫ് പ്രവേശനം അട്ടിമറിച്ചത് റോഷിയാണ്.
പാർട്ടിയെ ഒറ്റിക്കൊടുത്തു പാർട്ടി ചെയർമാനെ ബലിയാടാക്കി കൂട്ടതോൽവിക്കു വഴിയൊരുക്കി തുടങ്ങിയ പരസ്യ വിമർശനം നടത്തിയ ജയകൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയിരുന്നു.
എട്ടു സീറ്റിൽ മത്സരിച്ച ജോസഫ് വിഭാഗം ഏഴിടത്ത് ജയിച്ചപ്പോൾ പന്ത്രണ്ടിടത്തു മത്സരിച്ച മാണി ഗ്രൂപ്പിന് ഒരു സീറ്റു പോലും ലഭിക്കാതിരുന്നതോടെ നിലവിലുള്ള സംസ്ഥാന പാർട്ടി പദവിയും ചിഹ്നവും നഷ്ടമായേക്കും.
ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പിയോ അതല്ലെങ്കിൽ നാല് എം.എൽഎയോ ഉണ്ടെങ്കിലേ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കൂ.
പാർട്ടി ചെയർമാൻ ജോസ് കെ മാണി രാജ്യസഭാ എം.പിയാണെങ്കിലും അത് തിരഞ്ഞെടുപ്പ്ള കമ്മീഷൻ അംഗീകരിക്കില്ല .







