
വാഷിംഗ്ടണ്‍: ഇറാനുമായുള്ള സൈനിക നീക്കങ്ങള്‍ ഔദ്യോഗികമായി ‘അവസാനിച്ചു’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോണ്‍ഗ്രസിന് കത്തയച്ചു.
ഫെബ്രുവരി 28ന് ആരംഭിച്ച് ഏപ്രില്‍ ഏഴ് മുതല്‍ വെടിനിർത്തലില്‍ തുടരുന്ന പോരാട്ടം അവസാനിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്. ഇതോടെ, യുദ്ധം തുടരാൻ പാർലമെന്റിന്റെ (കോണ്‍ഗ്രസ്) അനുമതി തേടേണ്ട അവസാന തീയതിയായ മെയ് ഒന്ന് എന്ന നിയമപരമായ കടമ്പ ട്രംപ് ഭരണകൂടം മറികടന്നു. 1973-ലെ ‘വാർ പവേഴ്സ് റെസല്യൂഷൻ’ പ്രകാരം 60 ദിവസത്തിലധികം യുദ്ധം തുടരാൻ ജനപ്രതിനിധി സഭയുടെ അനുമതി നിർബന്ധമാണ്.
ഹൗസ് സ്പീക്കർ മൈക്ക് ജോണ്സണ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അയച്ച കത്തില്‍, ഏപ്രില്‍ ഏഴിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. എന്നാല്‍, പശ്ചിമേഷ്യയില്‍ ഇപ്പോഴും 50,000-ത്തിലധികം യുഎസ് സൈനികർ തുടരുന്നുണ്ടെന്നും ഇറാനില്‍ നിന്നുള്ള ഭീഷണി പൂർണ്ണമായും മാറിയിട്ടില്ലെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെങ്കിലും സൈനിക നീക്കം അവസാനിച്ചതിനാല്‍ ഇനി കോണ്‍ഗ്രസിന്റെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ട്രംപിന്റെ ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റുകള്‍ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇറാന്റെ തുറമുഖങ്ങളില്‍ അമേരിക്ക ഇപ്പോഴും നാവിക ഉപരോധം തുടരുന്നത് യുദ്ധത്തിന്റെ ഭാഗമാണെന്ന് സെനറ്റർ ടിം കെയ്ൻ ഉള്‍പ്പെടെയുള്ളവർ വാദിക്കുന്നു. “ഭരണഘടനയില്‍ യുദ്ധം താല്‍ക്കാലികമായി നിർത്താൻ പോസ് (Pause) ബട്ടണ്‍ ഇല്ല” എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം.
റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും ട്രംപിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. യുദ്ധം അവസാനിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം നിലനില്‍ക്കുന്നത് അന്താരാഷ്ട്ര വിപണിയിലും ആശങ്ക വർദ്ധിപ്പിക്കുന്നു.







