
സുല്‍ത്താൻ ബത്തേരി: കെഎസ്‌ആർടിസി ബസ് യാത്രയ്ക്കിടെ വൈദ്യുത പോസ്റ്റിലിടിച്ച് കൈ അറ്റുപോയ യുവാവിന് പലിശയടക്കം ഒന്നരക്കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാൻ വയനാട് എംഎസിടി കോടതി ഉത്തരവിട്ടു.
അമ്പലവയല്‍ സ്വദേശി മുഹമ്മദ് അസ്‌ലമിനാണ് (19) കോടതിവിധിയിലൂടെ നീതി ലഭിച്ചത്. 1,40,34,550 രൂപയും ഇതിന്റെ എട്ട് ശതമാനം പലിശയും കോടതിച്ചെലവുമാണ് കെഎസ്‌ആർടിസി നല്‍കേണ്ടത്.
2023 ജനുവരി 17-നായിരുന്നു അസ്‌ലമിന്റെ ജീവിതം മാറ്റിമറിച്ച ദാരുണമായ അപകടം നടന്നത്. അമ്പലവയലില്‍ നിന്നും സുല്‍ത്താൻ ബത്തേരിയിലേക്ക് കെഎസ്‌ആർടിസി ബസിന്റെ ഇടത് ഭാഗത്തെ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അസ്‌ലം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് മംഗലംകാപ്പ് എന്ന സ്ഥലത്തെത്തിയപ്പോള്‍ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലെ ഇലക്‌ട്രിക് പോസ്റ്റില്‍ അസ്‌ലമിന്റെ ഇടതുകൈ ഉരസുകയും കൈമുട്ടിന് മുകളില്‍ വെച്ച് അറ്റുപോവുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അറ്റുപോയ കൈ തുന്നിച്ചേർക്കാൻ സാധിച്ചില്ല.
എഞ്ചിനീയറിങ് കോളേജില്‍ ഫാർമസി വിദ്യാർത്ഥിയായിരുന്ന അസ്‌ലമിനുണ്ടായ മാനസികാഘാതവും പ്രായവും തുടർപഠനവും പരിഗണിച്ചാണ് ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ ഈ വിധി പ്രഖ്യാപിച്ചത്.
അപകടം നടന്ന ബസിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്നതിനാല്‍ നഷ്ടപരിഹാരത്തുക കെഎസ്‌ആർടിസി നേരിട്ട് നല്‍കേണ്ടി വരും. അസ്‌ലമിന് വേണ്ടി അഭിഭാഷകൻ ടി.ആർ. ബാലകൃഷ്ണനാണ് കോടതിയില്‍ ഹാജരായത്.







