
കോട്ടയം: ഫെബ്രുവരി, മാർച്ച്, ഏപ്രില്‍ കൊടുംചൂടിൻ്റെ മൂന്നു മാസങ്ങള്‍. കർഷകന് സമ്മാനിച്ചത് നഷ്‌ടക്കണക്ക്.
ദീര്‍ഘകാല വിളകളെയും ഹ്രസ്വകാല വിളകളെയും വരള്‍ച്ച ഒരുപോലെ ബാധിച്ചു. പറമ്പും പച്ചക്കറിയുമെല്ലാം വേനലില്‍ കരിഞ്ഞുണങ്ങിയ അവസ്ഥലയിലാണ്.
ഭൂരിഭാഗം പാടങ്ങളിലെയും കൊയ്ത്ത് നേരത്തെ പൂര്‍ത്തിയാക്കിയത് മാത്രമാണ് ഗുണകരമായി എന്നു പറയാനാവുക. വരള്‍ച്ചയെത്തുടര്‍ന്നു നെല്‍കൃഷി മേഖലയില്‍ കാര്യമായ കൃഷിനാശമുണ്ടായില്ല. എന്നാല്‍, കൊടും ചൂട് ഉണ്ടായിട്ടും ഈർപ്പത്തിൻ്റെ കണക്ക് പറഞ്ഞ് മില്ലുകാർ നെല്‍ കർഷരെ കൊള്ളയടിക്കുകയും ചെയ്തു.
മറ്റു കാര്‍ഷിക വിളകളെയെല്ലാം വേനല്‍ ബാധിച്ചു. വാഴ, പച്ചക്കറി കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ ക്ഷീണമുണ്ടായത്. പല വാഴത്തോട്ടങ്ങളും പൂര്‍ണമായി ഒടിഞ്ഞു നശിച്ചു. ദിവസം രണ്ടു നേരം വരെ ജലസേചനം നടത്തിയിട്ടും പച്ചക്കറി കൃഷികള്‍ വാടിവീഴുകയാണ്. പയര്‍, പാവല്‍, കോവല്‍ എന്നിവയ്‌ക്കെല്ലാം ഉത്പാദനക്കുറവുണ്ടായി.
ആകെ 484 കര്‍ഷകരെ വരള്‍ച്ച ബാധിച്ചുവെന്നാണു കൃഷി വകുപ്പിന്റെ കണക്ക്. 6.18 ഹെക്ടറിലെ കൃഷി നശിച്ചു. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ അരക്കോടിയുടെ കൃഷി നാശമുണ്ടായി. വേനല്‍ ശക്തമായി തുടര്‍ന്നാല്‍ നഷ്ടത്തിന്റെ തോതു പിന്നെയും വര്‍ധിക്കും. ചെറുകിട കൃഷി നാശങ്ങള്‍ പലതു കര്‍ഷകര്‍ കൃഷി വകുപ്പിനെ അറിയിക്കാതെ പോകുന്നതിനാലാണ് നഷ്ടം അരക്കോടിയില്‍ ഒതുങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലാണു വരള്‍ച്ച ആഘാതം ഏറ്റവും കൂടുതല്‍. കിഴക്കന്‍ മേഖലയില്‍ ജാതിയും റബറും കാപ്പിയും കൊക്കോയും കരിഞ്ഞുണങ്ങി. പച്ചക്കറി, റമ്പൂട്ടാന്‍ കര്‍ഷകരെയും വരള്‍ച്ച ബാധിച്ചു. കമുക് കൃഷിയും പലയിടങ്ങളിലും നശിച്ചു.
ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായതു വാഴൂര്‍ ബ്ലോക്കിലാണ്, നഷ്ടം 21 ലക്ഷം. ഈരാറ്റുപേട്ട -3.84 ലക്ഷം,ഏറ്റുമാനൂര്‍ – 0.28 ലക്ഷം, കാഞ്ഞിരപ്പള്ളി – 17.04 ലക്ഷം, പാലാ – 1.16 ലക്ഷം, പള്ളം – 6.30 ലക്ഷം, പാമ്പാടി – 1.80 ലക്ഷം എന്നിങ്ങനെയാണു കൃഷിനാശം. വരള്‍ച്ച കര്‍ഷകരെ ഇത്രയും വലയ്ക്കുന്നതു വര്‍ഷങ്ങള്‍ക്കു ശേഷമാണ്.







