
ആലപ്പുഴ: മൂന്നുലക്ഷത്തിന്റെ ഓൺലൈൻ വായ്പയ്ക്ക് അപേക്ഷിച്ച സർക്കാർ ജീവനക്കാരന്റെ അക്കൗണ്ടിലെ 25.3 ലക്ഷം രൂപ സൈബർ തട്ടിപ്പുകാർ കൊണ്ടുപോയി.
നാലുമാസം കൊണ്ട് 127 തവണയായാണു പണം നഷ്ടപ്പെട്ടത്. തട്ടിപ്പാണെന്നു മനസ്സിലാക്കിയ ഇദ്ദേഹം ഒടുവിൽ ആലപ്പുഴ സൈബർ പോലീസിൽ പരാതി നൽകി.
ജനുവരി 27-നാണു തുടക്കം. ഫെയ്സ്ബുക്കിൽ സ്വകാര്യ പണമിടപാടുസ്ഥാപനത്തിന്റെ പരസ്യം കണ്ടാണ് പരാതിക്കാരൻ മൂന്നുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിച്ചത്. സ്ഥാപനത്തിലെ എക്സിക്യുട്ടീവ് എന്ന പേരിൽ ഒരാൾ ഉടൻ വിളിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വായ്പ പാസായിട്ടുണ്ടെന്നും പണം ലഭിക്കാൻ നടപടിക്രമങ്ങളുണ്ടെന്നും അറിയിച്ചു. അതിനായി കുറച്ചു പണമയക്കണമെന്നും വായ്പത്തുകയോടൊപ്പം അതു തിരികെ കിട്ടുമെന്നും പറഞ്ഞു.
അതുവിശ്വസിച്ച്, എക്സിക്യുട്ടീവ് നിർദേശിച്ച അക്കൗണ്ടുകളിലേക്കു പരാതിക്കാരൻ പലതവണയായി പണമയച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും അടച്ച പണവും വായ്പത്തുകയും അക്കൗണ്ടിൽ വന്നില്ല.
എന്നാൽ, തട്ടിപ്പുകാർ വീണ്ടും ബന്ധപ്പെട്ടു. വിവിധ നമ്പരുകളിൽനിന്നും വാട്‌സാപ്പ് വഴിയുമായിരുന്നു വിളി. പണമടച്ചതിൽ ചില സാങ്കേതിപ്രശ്നങ്ങളുണ്ടെന്നും സൈബർ സഹായത്തോടെ അതു തിരിച്ചുപിടിക്കാമെന്നുമാണ് അപ്പോൾ പറഞ്ഞത്.
നഷ്ടമായ പണം വീണ്ടെടുത്തെന്നും അതു സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു അടുത്ത വിളി.
സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ നടപടിക്രമങ്ങളുണ്ടെന്നായി അടുത്ത അറിയിപ്പ്. വിവിധ കാര്യങ്ങൾ പറഞ്ഞ് തട്ടിപ്പുകാർ അവരുടെ അക്കൗണ്ടുകളിലേക്ക് പരാതിക്കാരനെക്കൊണ്ട് തുടർച്ചയായി പണമയപ്പിച്ചു.
അങ്ങനെ, ജനുവരി 28 മുതൽ ഏപ്രിൽ 18 വരെ 127 പ്രാവശ്യമായി 25.3 ലക്ഷം തട്ടിപ്പുകാർ ഇദ്ദേഹത്തിൽനിന്നു കവർന്നു. ഏറ്റവുമൊടുവിലാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കിയത്. തുടർന്നാണു പരാതി നൽകിയത്. സൈബർ പോലീസ് അന്വേഷണം തുടങ്ങി.









