
കോയമ്പത്തൂർ: ആര്യ വൈദ്യ ഫാർമസി സ്ഥാപകന്റെ മകളായ വയോധികയുടെ കൊലപാതകത്തിൽ ഒരു നേപ്പാളി കൊലയാളി സംഘത്തിലെ യുവാവ് കൂടി അറസ്റ്റിലായി.
ആര്യ വൈദ്യ ഫാർമസി (എവിപി) സ്ഥാപകനായ പരേതനായ പി.വി. രാമ വാര്യരുടെ മകൾ കസ്തൂരി ജി. കുട്ടി (83)യെ ആണ് കോയമ്പത്തൂരിലെ നഞ്ചുണ്ടപുരം റോഡിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിൽ മൂന്നാമത്തെ പ്രതിയാണ് പിടിയിലായിരിക്കുന്നത്. ദമുർ ബഹദൂർ ബുദ്ധ എന്ന 26കാരനെയാണ് തമിഴ്നാട് പോലീസിന്റ പ്രത്യേക സംഘം ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരിൽ ഒരാൾ ആണ് പിടിയിലായ ദമുർ ബഹദൂർ ബുദ്ധ എന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിൽ ആയ രാകേഷ്, ദിലീപ് എന്നിവരുടെ മൊഴിയാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
കോയമ്പത്തൂരിലെ നഞ്ചുണ്ടപുരം റോഡിലുള്ള വസതിയിലാണ് കസ്തൂരി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വെള്ളിയാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ കടന്ന് കസ്തൂരിയെ ആക്രമിച്ച ശേഷം സ്വർണവും പണവുമായി അക്രമികൾ രക്ഷപ്പെട്ടത്.
കൈകളും കാലുകളും കെട്ടി വായിൽ പശയുള്ള ടേപ്പ് ഒട്ടിച്ച മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.
നഞ്ചുണ്ടപുരം റോഡിലെ പാർസൺ അപ്പാർട്ട്മെന്റിലാണ് കസ്തൂരി ജി. കുട്ടി മകനോടൊപ്പം താമസിച്ചിരുന്നത്. നേപ്പാളിൽ നിന്നുള്ള ഒരു ഹോം നഴ്സും അവരെ സഹായിക്കാൻ കൂടെ താമസിച്ചിരുന്നു. മകൻ ഡോ. രാംകുമാർ കുട്ടി നിലവിൽ വിദേശത്താണ്.
കൊലപാതകത്തിന് ശേഷം ഹോം നഴ്സിനെ കാണാനില്ല. കുറ്റകൃത്യം ആസൂത്രണം ചെയ്ത വീട്ടുജോലിക്കാരിയായ സുർജയാകാമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന് ശേഷം രക്ഷപ്പെട്ട സുർജ, ഭർത്താവ് രാജു എന്നിവർക്കായി തെരച്ചിൽ ഊർജിതമാണെന്ന് പൊലീസ് അറിയിച്ചു.
ഇവർക്കായി ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കൊലപാതകതിന് ശേഷം ഇവരെ ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവർ നിരപരാധി ആണെന്ന് പൊലീസ് വ്യക്തമാക്കി.



