
കോട്ടയം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ ജില്ലയിലെ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടിയത് 30 പേർ.
സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെയും പാരമ്പര്യ ചികിത്സ തേടുന്നവരുടെയും കണക്ക് ഇതിലില്ല. രോഗബാധിത മേഖലകളില്‍ മലിനജലത്തിന്റെ ഉപയോഗം കൂടുന്നതാണ് പ്രധാന കാരണം. പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള പാനീയങ്ങളുടെ ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തില്‍ നിർമ്മിക്കുന്ന ഐസ്, ശുചിത്വമില്ലായ്മ എന്നിവയും കാരണങ്ങളാണ്. 2 മുതല്‍ 6 ആഴ്ച വരെ ഇടവേളയിലാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളുണ്ടാവാം.
പ്രതിരോധശേഷി കുറഞ്ഞവരിലും എച്ച്.ഐ.വി, കരള്‍ രോഗങ്ങള്‍ ഉള്ളവരിലുമാണ് രോഗം തീവ്രമാകുന്നത്. രക്ത പരിശോധനയിലൂടെയാണ് സ്ഥിരീകരിക്കുന്നത്. ശരീരത്തില്‍ വൈറസ് പ്രവർത്തിക്കുന്നത് മൂലം കോശങ്ങള്‍ നശിച്ച് കരളിന്റെ പ്രവർത്തനം തകരാറിലാവും. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂർണമായും ഭേദമാക്കാനാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലക്ഷണങ്ങള്‍
ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ചാല്‍ 80- 95 ശതമാനം കുട്ടികളിലും 10-25 ശതമാനം മുതിർന്നവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല.
28 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളുണ്ടാവാം. ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചില്‍, കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറത്തിലാവുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
പ്രതിരോധം അനിവാര്യം
സെപ്ടിക് ടാങ്കും കിണറും തമ്മില്‍ അകലമുണ്ടെന്ന് ഉറപ്പാക്കുക
ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉപയോഗിക്കുക
ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക
6 മാസത്തെ ഇടവേളയില്‍ 2 ഡോസ് വാക്‌സിൻ എടുക്കണം
ശുദ്ധത ഉറപ്പില്ലാത്ത സിപ്പ് അപ്പ്, ഐസ്‌ക്രീം, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ കഴിക്കരുത്
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും പങ്കിടരുത്



