
വിതുര: കോടികള്‍ മുടക്കി നിർമ്മിച്ച വിതുര താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടം അധികൃതരുടെ അനാസ്ഥയെത്തുടർന്ന് വെറുതെ കിടക്കുന്നു.
2,96,79,715 രൂപ ചിലവഴിച്ച് പണിതുയർത്തിയ കെട്ടിടത്തിന് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം വിതുര പഞ്ചായത്ത് ഇതുവരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ഇലക്ട്രിഫിക്കേഷൻ ജോലികള്‍ പൂർത്തിയാകാത്തതും മാലിന്യ നിർമാർജന സംവിധാനമില്ലാത്തതുമാണ് കെട്ടിടത്തിന് തിരിച്ചടിയായത്.
2018-19 വർഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി, അന്നത്തെ ഡിവിഷൻ മെംബറായിരുന്ന വി.കെ. മധുവിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ഈ കെട്ടിടം വിതുരയ്ക്ക് അനുവദിച്ചത്. അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എത്തി ആഘോഷപൂർവം നടത്തിയ ഉദ്ഘാടന ചടങ്ങില്‍ കെട്ടിടത്തിന്റെ പണി അതിവേഗം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കെട്ടിടത്തിന്റെ പണി ഏകദേശം 7 വർഷത്തോളം നീണ്ടു. പരാതികള്‍ നിരന്തരമായതോടെ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ അന്നത്തെ മന്ത്രി വീണ ജോർജ് കെട്ടിടം ഉദ്ഘാടനം ചെയ്തു. പക്ഷേ അപ്പോഴും പണി പൂർത്തിയായിരുന്നില്ല. ഒട്ടും വൈകാതെ കെട്ടിടം പ്രവർത്തിച്ചു തുടങ്ങുമെന്നായിരുന്നു അന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചത്. പക്ഷേ പാലിക്കപ്പെട്ടില്ല.
പിന്നാലെ പുതിയ കെട്ടിടത്തില്‍ ഫർണച്ചറുകള്‍ വാങ്ങാനായി പ്രത്യേക ഫണ്ട് വേണമെന്നും അത് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ വകയിരുത്തുമെന്നും അറിയിച്ചു. അതും നടന്നില്ല. ഏറ്റവും ഒടുവിലാണ് കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കിയിട്ടില്ലെന്ന വിവരവും പുറത്തു വരുന്നത്.







