
കോഴിക്കോട്: വെള്ളയിലിലെ ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ പരിശീലനകേന്ദ്രത്തിൽ താമസിച്ചുപഠിക്കുന്ന യുവാവിനെ മർദിച്ചതായി പരാതി. മുഖത്തും കൈയിലും കാലിലും അടിയേറ്റ പാടുകളുണ്ട്.
മലപ്പുറം വള്ളിക്കുന്ന് സ്വദേശി സുജിത്ത് സോമനാണ്(30) മർദനത്തിൽ പരിക്കേറ്റത്. 10 വർഷത്തിലധികമായി സുജിത്ത് വെള്ളയിലെ സ്ഥാപനത്തിൽ പഠിക്കാൻതുടങ്ങിയിട്ട്. മാസത്തിലൊരിക്കലാണ് സുജിത്തിനെ സ്ഥാപനത്തിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാറ്.
കൂട്ടിക്കൊണ്ടുപോകാൻ വരുമെന്ന് സ്ഥാപനത്തിലെ അധ്യാപികയെ തിങ്കളാഴ്ച വിളിച്ചറിയിച്ചപ്പോൾ സുജിത്ത് അധ്യാപകരുടെ കൈയിലുണ്ടായിരുന്ന പണം മോഷ്ടിച്ചിട്ടുണ്ടെന്നും അതിനാൽ രണ്ടുമാസം വീട്ടിലേക്കുവിടുന്നില്ലെന്നും പറഞ്ഞിരുന്നു. ഇതിൽ സംശയം തോന്നിയ സുജിത്തിന്റെ സഹോദരനായ അജിത്ത് ചൊവ്വാഴ്ച ഉച്ചയോടെ സുജിത്തിനെ വിളിക്കാനായി എത്തിയപ്പോഴാണ് മർദനത്തിന്റെ പാടുകൾ കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ അജിത്ത് വെള്ളയിൽ പോലീസിൽ പരാതിനൽകി. പരാതിലഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റ യുവാവിന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുമെന്നും വെള്ളയിൽ പോലീസ് പറഞ്ഞു.



