
കോട്ടയം : പാലാ നഗരസഭയിലെ ഭരണം ആർക്കെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്‌ചിതത്വം തുടരുകയാണ്. മുന്നണികൾക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സ്വതന്ത്രർ ആണ് ഭരണം ആർക്കെന്ന് തീരുമാനിക്കുക.
പാലാ നഗരസഭ ഭരണം പിടിക്കാൻ എല്‍ഡിഎഫ് മുന്നിട്ടിറങ്ങി.. മൂന്ന് കൗണ്‍സിലർമാരുള്ള പുളിക്കകണ്ടം കുടുംബവുമായി എല്‍ഡിഎഫ് നേതാക്കള്‍ ചർച്ച നടത്തി.
മന്ത്രി വി എൻ വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥ്, പാലായിലെ സിപിഎം നേതാക്കള്‍ എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്. പുളിക്കകണ്ടം കുടുംബാംഗങ്ങളായ കൗണ്‍സിലേഴ്സ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ഉറപ്പ് നല്‍കിയതായാണ് വിവരം.
എല്‍ഡിഎഫോ യുഡിഎഫോ ആരെ പിന്തുണക്കും എന്നതില്‍ ഇതുവരെയും പുളിക്കകണ്ടം കുടുംബം അന്തിമ തീരുമാനം എടുത്തിട്ടില്ല. പുളിങ്കണ്ടം കുടുംബം ഇന്ന് യുഡിഎഫ് നേതാക്കളുമായും ചർച്ച നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തില്‍ നിന്നും വിജയിച്ച കൗണ്‍സിലർമാർ. എല്‍ഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയില്‍ സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗണ്‍സിലർമാരുടെ തീരുമാനം ഭരണത്തില്‍ ഏറെ നിര്‍ണായകമാണ്. അധ്യക്ഷ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കുമെന്നാണ് പുളിക്കകണ്ടം കുടുംബം ആദ്യം മുന്നോട്ട് വെച്ച ആവശ്യം.
ആകെയുള്ള 26 സീറ്റില്‍ 12 സീറ്റിലും എല്‍ഡിഎഫ് ആണ് വിജയിച്ചത്. പത്ത് സീറ്റില്‍ യുഡിഎഫും വിജയിച്ചു. നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചത്. സ്വതന്ത്രരില്‍ മൂന്ന് പേരാണ് പുളിക്കകണ്ടം കുടുംബത്തില്‍ നിന്നുള്ളത്. മുൻ സിപിഎം കൗണ്‍സിലർ ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്‍റെ മകള്‍ ദിയ പുളിക്കണ്ടം എന്നിവരാണ് സ്വതന്ത്രരായി ഒരേ കുടുംബത്തില്‍ നിന്ന് വിജയിച്ച മൂന്നുപേര്‍.
ഇതിനുപുറമെ 19ാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മായ രാഹുലും വിജയിച്ചു. നാലു പേരുടെയും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മുന്നണികള്‍.



