
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഡിസംബർ എട്ടിലേക്കാണ് മാറ്റി കൊല്ലം വിജിലൻസ് കോടതി .കഴിഞ്ഞ ശനിയാഴ്ചയാണ് ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യത്തിനായി തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ജാമ്യാപേക്ഷ നൽകിയത്.ഇതിൽ അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് എ പത്മകുമാറിന്റെ വാദം.
കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താൻ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിൽ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന പദവിയിൽ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കാര്യം മാത്രമേ താൻ ചെയ്തുള്ളു. അതിനപ്പുറം നടന്നിട്ടുള്ളത് ഉദ്യോഗസ്ഥതലത്തിലുള്ള ഗൂഢാലോചനകളാണ്.അതിലേക്ക് തന്നെ വലിച്ചിഴക്കരുത്.
അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങൾ താൻ ബോധ്യപ്പെടുത്തിക്കൊടുത്തതാണ്. അതുകൊണ്ട് തനിക്ക് ജാമ്യം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പത്മകുമാർ കോടതിയെ സമീപിച്ചത്.അതേസമയം, കേസിൽ ഏഴാം പ്രതിയായ മുൻ തിരുവാഭാരണ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. നിലവിൽ കേസ് അന്വേഷണം പൂർത്തിയായില്ലെന്നും ഈ ഘട്ടത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷൻ വാദം പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപ്പാളി കടത്തിയ കേസിൽ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ എസ് ബൈജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.ദേവസ്വം ബോർഡ് അനുമതിയോടെയാണ് സ്വർണ്ണപ്പാളികൾ ശബരിമലയിൽ നിന്ന് കൊണ്ടുപോയതെന്ന് കെ എസ് ബൈജു ആവർത്തിച്ചു.
തന്ത്രിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനമെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി തന്ത്രിയുമായുള്ള ബന്ധം സംബന്ധിച്ച് വ്യക്തവരുത്താനും അന്വേഷണസംഘം തീരുമാനിച്ചു. ഡിസംബർ 5 വരെ കെ എസ് ബൈജുവിനെ റിമാന്റ് ചെയ്തു. കേസിൽ മുൻ എക്സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കാൻ ഡിസംബർ മൂന്നിലേക്കാണ് കേസ് മാറ്റിയത്.



