
പറവൂർ: നന്ത്യാട്ടുകുന്നത്ത് ലഹരിമാഫിയാ സംഘങ്ങൾ ഏറ്റുമുട്ടി. തിരുവനന്തപുരം പുല്ലുവിള സ്വദേശി എ.എൻ. വിജിനും റോഷ്നിയും മറ്റു രണ്ടു സ്ത്രീകളും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തുകയും സ്ഫോടക വസ്തു എറിയുകയും ചെയ്തത്. അക്രമത്തിനിടെ വാടകവീട്ടിൽ താമസിക്കുന്ന റോഷ്നിയുടെ തലയ്ക്ക് ബിയർകുപ്പികൊണ്ടുള്ള അടിയിൽ പരിക്കേറ്റു. ഏഴിക്കര പഞ്ചായത്തിൽപ്പെട്ട നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
രാത്രി കാറിലെത്തിയ യുവതി ഉൾപ്പെടെയുള്ള നാലംഗ സംഘം വാടകവീട്ടിലേക്ക് എറിഞ്ഞ സ്ഫോടകവസ്തുക്കളിലൊന്നു പൊട്ടി. മറ്റൊന്ന് പോലീസ് നിർവീര്യമാക്കി. പറവൂർ പോലീസ് എത്തിയപ്പോഴേക്കും കാറിൽ വന്ന സംഘം കടന്നുകളഞ്ഞു. പിന്നീട് രാത്രി 12 മണിയോടെ നാൽവർ സംഘം വീണ്ടും എത്തി. വാടകവീട്ടിലുള്ളവരുമായി തർക്കത്തിനും ബഹളത്തിനുമിടെ രണ്ടാമത് സ്ഫോടകവസ്തു എറിഞ്ഞു. എന്നാൽ പൊട്ടിയില്ല.
യുവതിയെ ബിയർകുപ്പികൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്തു. പോലീസെത്തി പൊട്ടാത്ത സ്ഫോടകവസ്തു ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റുകയും ബോംബ് സ്ക്വാഡ് എത്തി അത് നിർവീര്യമാക്കുകയും ചെയ്തു. ലഹരിമാഫിയാ സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വീടുകയറിയുള്ള ആക്രമണത്തിൽ എത്തിയതെന്ന് പോലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുമാസം മുൻപാണ് ദമ്പതിമാരെന്ന് പരിചയപ്പെടുത്തി വിജിനും റോഷ്നിയും ഇവിടെ വീട് വാടകയ്ക്കെടുത്തത്. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒന്നിലേറെ യുവതികൾ വീട്ടിൽ താമസിക്കാൻ തുടങ്ങി. വീടിനകത്ത് വളർത്തുനായയെ സദാസമയവും അഴിച്ചിട്ടിരുന്നതിനാൽ നാട്ടുകാർ ആരും ഇവിടേക്ക് ചെന്നിരുന്നില്ല.
മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നവരാണ് ഇരു സംഘത്തിലുമുള്ളവരെന്നാണ് പോലീസ് പറയുന്നത്. വാടകവീടിനു സമീപത്തെ പറമ്പിൽനിന്ന് ഏതാനും സിറിഞ്ചുകൾ പോലീസ് കണ്ടെടുത്തു.നേരത്തേ പാലാരിവട്ടത്ത് പോലീസുമായി വാക്കുതർക്കമുണ്ടാക്കിയ യുവതിയുടെ നേതൃത്വത്തിലാണ് വീടുകയറി ആക്രമണം നടത്തിയത്.







