
ന്യുഡൽഹി: മൃതദേഹത്തിന് പകരം പ്രതിമ ദഹിപ്പിച്ച് ഇൻഷുറൻസ് ക്ലെയിം തട്ടാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. ഡൽഹി സ്വദേശികളായ കമാൽ സൊമാനി അയാളുടെ സഹായി ആഷിഷ് ഖുറാന എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടാളുകൾ ഓടി രക്ഷപ്പെട്ടു. ഡൽഹി കേന്ദ്രീകരിച്ചുള്ള തുണി വ്യവസായി ആണ് കമാൽ സൊമാനി. ഇയാളുടെ കടം തീർക്കാനായാണ് പ്രതിമ ദഹിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചത്. 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം തട്ടാനാണ് ഇവർ പദ്ധതി ഇട്ടിരുന്നത്.
നാലംഗ സംഘം ഹരിയാന രജിസ്ട്രേഷൻ കാറിലാണ് ഉത്തർപ്രദേശിലെ ഹപുരിലുള്ള ശ്മശാനത്തിലേക്ക് എത്തിയത്. തുടർന്ന് ശവസംസ്ക്കാരത്തിന് ആവശ്യമുള്ള വസ്തുക്കൾ സമീപത്തെ ഒരു കടയിൽ നിന്ന് വാങ്ങി. അതിന് ശേഷം സംസ്ക്കാരങ്ങൾ നടക്കുന്ന സ്ഥലത്തേക്ക് ഇവർ എത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, പെരുമാറ്റത്തിൽ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ട ശ്മശാനത്തിലെ ജീവനക്കാരൻ നിതിൻ ഇവർ കൊണ്ടുവന്ന ‘ശവ’ത്തിന്റെ മുകളിലുള്ള തുണി മാറ്റി നോക്കുകയായിരുന്നു. അപ്പോഴാണ് ദഹിപ്പിക്കാനായി പ്രതിമയാണ് ഇവർ കൊണ്ടുവന്നത് എന്ന് മനസ്സിലായത്.
ജീവനക്കാരൻ ഉടൻ തന്നെ മുനിസിപ്പൽ അധികൃതരെ അറിയിച്ചു. അധികൃതർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പൊലീസും എത്തി. പൊലീസ് വരുന്നതിന് മുമ്പ് രണ്ട് ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പൊലീസിന്റെ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കമാൽ സൊഹാനിക്ക് വലിയ ബാധ്യതയുണ്ട്. കടം തീർക്കാൻ ഇൻഷുറൻസ് ക്ലെയിം തട്ടിയെടുക്കാനായി വിപുലമായ പദ്ധതിയാണ് ഇയാൾ ഒരുക്കിയിരുന്നത്.




