
ചെങ്കോട്ട സ്‌ഫോടനത്തിലെ ചാവേർ ഡോക്‌ടർ ഉമർ നബിയെ ജമ്മു കാശ്‌മീരിലെ അനന്ത്‌നാഗിലുള്ള സർക്കാർ ആശുപത്രിയിൽ നിന്നും പുറത്താക്കിയിരുന്നു എന്നുള്ള വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് പോലീസ് സംഘം.ഡോക്ടറായി ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് രോഗികളെ തട്ടമിടാൻ പ്രേരിപ്പിക്കുകയും തീവ്ര നിലപാടുകൾ സ്വീകരിക്കുകയും ചെയ്തതോടെ ആശുപത്രിയിൽ നിന്ന് പുറത്താക്കി എന്നാണ് സഹപ്രവർത്തകർ വെളിപ്പെടുത്തിയത്.
ആശുപത്രിയിലെത്തുന്ന വനിതാ രോഗികളോട് എന്തുകൊണ്ടാണ് തട്ടം ശരിയായി ധരിക്കാത്തതെന്നും തല മൂടാത്തതെന്നും ചോദിക്കുമായിരുന്നു. ക്ളാസ് മുറികളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് ഇരുത്തണമെന്ന് നിർബന്ധം പിടിക്കുമായിരുന്നു. ആശുപത്രിയിലെത്തുന്ന രോഗികളോട് മതപരമായ കാര്യങ്ങൾ ആവർത്തിച്ച് ചോദിച്ചതോടെ പരാതി ഉയരുകയും തുടർന്ന് മാനേജ്‌മെന്റ് പുറത്താക്കുകയുമായിരുന്നുവെന്നും സഹപ്രവർത്തകർ വെളിപ്പെടുത്തി. പിന്നീടാണ് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ഇയാൾ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്ട്.
ചാവേർ ആക്രമണം രക്തസാക്ഷിത്വം ആണെന്ന് പറയുന്ന ഉമർ നബിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉമറിന്റെ ഫോണിൽ നാല് വീഡിയോകളുണ്ടായിരുന്നു. അൽ ഫലാഹ് സർവകലാശാലയിലെ 17-ാം നമ്പർ കെട്ടിടത്തിലെ 13-ാം നമ്പർ മുറിയിൽ വച്ചാണ് ഉമർ വീഡിയോ ചിത്രീകരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇതിനിടെ പാകിസ്ഥാന്റെ സഹായത്തോടെയാണ് ഉമർ നബി ചാവേർ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടും പുറത്തുവരുന്നു. ഉമർ നബി ആക്രമണത്തിന് ഒരാഴ്‌ച മുമ്പ് പുൽവാമയിലെ കുടുംബ വീട് സന്ദർശിച്ചിരുന്നു. വീട്ടിലെത്തിയ ഉമർ സഹോദരന് നൽകിയ ഫോണിൽ നിന്നാണ് ചാവേർ ആക്രമണങ്ങളെ ന്യായീകരിക്കുന്ന വീഡിയോ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






