
പത്തനംതിട്ട: തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ ആചാരലംഘനം. അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കിടെയാണ് ദേവസ്വം മന്ത്രിയും സംഘവും ക്ഷേത്രാചരങ്ങള്‍ ലംഘിച്ചത്.
ഉച്ചപൂജയ്‌ക്ക് ശേഷം ഭഗവാന് നിവേദിച്ച ശേഷം സദ്യ വിളമ്പുന്നതാണ് ആചാരം.എന്നാല്‍ ദേവസ്വം മന്ത്രി വി. എൻ വാസവനും കൃഷി മന്ത്രി പി. പ്രസാദിനും തിരക്കുണ്ടെന്ന് പറഞ്ഞ് ഭഗവാന് നിവേദിക്കാതെ സദ്യ വിളമ്പുകയും ഉണ്ണുകയുമായിരുന്നു.
ഭഗവാന്റെ ജന്മദിനമാണ് അഷ്ടമി രോഹിണി. അതിനാല്‍ തന്നെ അന്നേ ദിവസത്തെ സദ്യ ഭഗവാന്റെ പിറന്നാള്‍ സദ്യയാണ്. 52 കരയിലെ പള്ളിയോടക്കാർക്ക് പുറമേ ക്ഷേത്രത്തില്‍ എത്തുന്ന മുഴുവൻ ഭക്തർക്കും അന്ന് സദ്യ വിളമ്പും. 11.30 യോടെയാണ് ഉച്ചപൂജ ക്രമീകരിച്ചിരിക്കുന്നത്. ഉച്ചപൂജയ്‌ക്ക് ശേഷം കൊടിമര ചുവട്ടില്‍ പ്രത്യേകം ക്രമീകരിച്ച സ്ഥലത്ത് ഭഗവാന് സദ്യ നിവേദിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം 52 കരക്കാർക്കും ഭക്തർക്കും വിളമ്പും. ഇതാണ് നൂറ്റാണ്ടുകളായി പിന്തുടരുന്ന ചടങ്ങ്.ഇത്തവണ തിരക്കുണ്ടെന്ന് പറഞ്ഞ് 10 മണിക്ക് ക്ഷേത്രത്തില്‍ എത്തിയ മന്ത്രി ചടങ്ങ് നേരത്തെയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. പത്തരയോടെ മന്ത്രി കൊടിമര ചുവട്ടില്‍ എത്തി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുകയും 52 കരക്കാർക്കും സദ്യ വിളമ്പുകയും ചെയ്തു.
ഉച്ച പൂജയ്‌ക്ക് മുമ്പായാണ് ഇതെല്ലാം നടന്നത്. ഉടൻ തന്നെ മന്ത്രിയും സംഘവും സദ്യ കഴിക്കുകയും സ്ഥലം വിടുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം അടക്കമുള്ള നേതാക്കളും കൂടെയുണ്ടായിരുന്നു.
പള്ളിയോടം സേവാസംഘം പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ശ്രദ്ധക്കുറവുണ്ടായെന്നാണ് ഭക്തരുടെ പ്രധാന വിമർശനം. ഹൈന്ദവ ആചാരങ്ങളെ ഹനിക്കുന്ന രീതിയിലുള്ള പെരുമാറ്റം മുൻപും വി. എൻ വാസവന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇത് അതിന്റെ തുടർച്ചയാണ് തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലും കണ്ടതെന്നാണ് ഭക്തരുടെ ആരോപണം.







