
കടയ്ക്കൽ: അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വില്പന നടത്തുന്ന കോൺഗ്രസ് പ്രവർത്തകൻ ഒന്നര കിലോ കഞ്ചാവുമായി പിടിയിലായി.മങ്കാട് സ്വദേശി സച്ചിനെയാണ് എക്സ്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയത്. കോൺഗ്രസ് കുമ്മിൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് സച്ചിൻ. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് സച്ചിൻ പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മറ്റൊരാളിൽ നിന്ന് കഞ്ചാവ് വാങ്ങുമ്പോഴാണ് ചടയമംഗലം എക്സ്സൈസ്സ് സംഘം പ്രതിയെ പിടികൂടിയത്.
കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ ലഹരി വസ്തുക്കളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കോൺഗ്രസ് നേതാവ് പിടിയിലാകുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു സച്ചിനെന്നാണ് വിവരം.
ഇയാളുടെ പുതുക്കോടുളള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ ചെറു പൊതികളിലാക്കി മിഠായി ഭരണികളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി. ഒരാഴ്ചയായി സച്ചിൻ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. സച്ചിന്റെ സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കഞ്ചാവെത്തിച്ച് നൽകുന്നവരെ അടക്കം നിരീക്ഷിച്ച് വരികയാണെന്നും എക്സൈസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


