
തിരുവനന്തപുരം: ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയത് അന്വേഷിക്കാൻ സർക്കാർ നാലംഗ സമിതിയെ ചുമതലപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണിത്. ശനിയാഴ്ച ഫേസ്ബുക്കിൽ പോസ്റ്റിട്ടും മാദ്ധ്യമങ്ങളോട് വിശദീകരിച്ചും ആരോഗ്യവകുപ്പിനെ ഞെട്ടിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ ഇന്നലെയും വിമർശനം തുടർന്നു.
ഉപകരണങ്ങൾ നാളെ ലഭ്യമാക്കാമെന്ന് ഡോ. ഹാരിസിന് ഇന്നലെ ആശുപത്രി വികസന സൊസൈറ്റി ഉറപ്പുനൽകി. നാളെ ശസ്ത്രക്രിയ നടത്താമെന്ന് അദ്ദേഹം രോഗികളെ അറിയിച്ചു. ഇന്നലെ അദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നു. ഒരുവർഷം മുമ്പ് മന്ത്രിയുടെ ഓഫീസിലടക്കം നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നുവെന്ന് ഹാരിസ് വെളിപ്പെടുത്തി. മറ്റു വകുപ്പ് മേധാവികൾക്ക് ഭയമുള്ളതുകൊണ്ടാണ് കാര്യങ്ങൾ പറയാത്തത്.സത്യം പറഞ്ഞതിന് ഒറ്റപ്പെടുത്തുന്നെങ്കിൽ ഒറ്റപ്പെടുത്തട്ടെ. ഭയമില്ലെന്നും വ്യക്തമാക്കി. ഡോക്ടർ സത്യസന്ധനാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പത്മകുമാർ. ബി, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ.ടി.കെ, ആലപ്പുഴ മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതി.എസ്, കോട്ടയം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരാണ് അന്വേഷിക്കുന്നത്. ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്നു ചേരും.
ഉപകരണങ്ങൾ സന്നദ്ധ സംഘടനകളോട് ഇരന്നും രോഗികളോട് പിരിവെടുത്തും വാങ്ങുന്നതു കൊണ്ടാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്ന് ഡോ.ഹാരിസ് ഇന്നലെ ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപകരണക്ഷാമം ഒരുവർഷം മുമ്പേ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവനെ അറിയിച്ചിരുന്നു. ഒരുവർഷം മുമ്പ് അദ്ദേഹത്തിന്റെ ശുപാർശയിലെത്തിയ രോഗിക്ക് ചികിത്സ ലഭിക്കുന്നതിൽ താമസമുണ്ടായി. തന്നെയും അന്നത്തെ പ്രിൻസിപ്പലിനെയും മന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു. യൂറോളജി വിഭാഗത്തിന്റെ പ്രതിസന്ധി വിശദീകരിച്ചു. അദ്ദേഹം ഉടൻ സൂപ്രണ്ടിനെ വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ, തന്നോട് ആരും അതേക്കുറിച്ച് സംസാരിച്ചിട്ടില്ല.
എത്ര ശസ്ത്രക്രിയകൾ മുടങ്ങി?യഥാസമയം ഉപകരണങ്ങൾ വാങ്ങിയില്ലേ?.ഡോ.ഹാരിസ് ചുമതലയേറ്റശേഷം
ശസ്ത്രക്രിയകൾ കുറഞ്ഞോ, കൂടിയോ? തുടങ്ങിയ വിഷയങ്ങൾ വിലയിരുത്തും.