ബള്‍ബ് ഹോള്‍ഡറില്‍ പോലും ഒളിക്യാമറ; ഇംഗിതത്തിന് വഴങ്ങാത്തതിന് ഭീഷണി; മുണ്ടക്കയം കോരുത്തോട് സ്വദേശിയായ പോലീസുകാരൻ കെ. വൈശാഖ് കുടുങ്ങിയതിങ്ങനെ…!

Spread the love

ഇടുക്കി: വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ വിശ്രമ മുറിയില്‍ ഒളിക്യാമറ സ്ഥാപിക്കുകയും പകർത്തിയ ദൃശ്യങ്ങള്‍ അയച്ച്‌ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്ത വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സിപിഒ മുണ്ടക്കയം കോരുത്തോട് കുറ്റിപ്പുറം വീട്ടില്‍ കെ. വൈശാഖ്(38) ദൃശ്യങ്ങള്‍ പകർത്തിയത് ഒരു സ്പൈ ക്യാമറയും മൊബൈല്‍ ഫോണും ഉപയോഗിച്ച്‌.

ഇവ രണ്ടും വനിതാ പോലീസ് ഉദ്യോഗസ്ഥർ വിശ്രമിക്കുകയും വസ്ത്രം മാറുകയും ചെയ്യുന്ന സ്റ്റേഷനിലെ മുറിയിലും സമീപത്തുള്ള ക്വാർട്ടേഴ്സിലെ റെസ്റ്റ് റൂമിലും മാറിമാറിവെച്ചു. ക്യാമറയും ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് വൈശാഖ് അറസ്റ്റിലായത്.

ബള്‍ബിന്റെ ഹോള്‍ഡറില്‍ ഘടിപ്പിക്കുന്ന ചെറിയ ക്യാമറയാണ് ദൃശ്യങ്ങള്‍ പകർത്താൻ പ്രധാനമായി ഉപയോഗിച്ചത്. അതിനാല്‍ത്തന്നെ ക്യാമറ ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. ഓണ്‍ലൈൻ വഴിയാണ് ഹോള്‍ഡർ ക്യാമറ വാങ്ങിയത്. ഇതിനൊപ്പം മൊബൈല്‍ ഫോണും റെസ്റ്റ് റൂമുകളില്‍ മാറി മാറി വെച്ചു. ഏഴ് മാസത്തോളം ഇത് തുടർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വാർട്ടേഴ്സിലെ റെസ്റ്റ് റൂമില്‍നിന്നാണ് കൂടുതല്‍ ദൃശ്യങ്ങള്‍ പകർത്തിയത്. പകല്‍സമയം ഇവിടെയാണ് സ്പെഷ്യല്‍ ഡ്യൂട്ടിയുള്ള വനിതാജീവനക്കാർ മിക്കപ്പോഴും വിശ്രമിക്കുന്നത്.

സ്റ്റേഷനിലെ ശൗചാലയത്തിലും ക്യാമറ വെച്ചിരുന്നതായി വിവരമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടില്ല. ദൃശ്യങ്ങള്‍ പലതും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ക്യാമറ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

പകർത്തി ദൃശ്യങ്ങള്‍ വാട്സാപ്പ് വഴി അയച്ചുകൊടുത്ത് തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതോടെയാണ് വൈശാഖിന്റെ കള്ളി വെളിച്ചത്തായത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ കർശന നിർദേശത്തെ തുടർന്ന് ബുധനാഴ്ച രാത്രിതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സസ്പെൻഡും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് കോടതി ഒരുദിവസത്തെ കസ്റ്റഡി അനുവദിച്ചു.